സ്വിഫ്റ്റ് ബസില്‍ വ്യാജ സിഡി ഉപയോഗിച്ച് വിജയ് സിനിമയുടെ പ്രദര്‍ശനം; കെഎസ്ആര്‍ടിസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി 'ലിയോ' പ്രൊഡഷന്‍ കമ്പനി; വിവരങ്ങള്‍ തേടി

കേരള ആര്‍ടിസിക്കെതിരെ നിയമ നടപടിക്കൊരുങ്ങി വിജയ് നായകനായെത്തിയ ‘ലിയോ’ സിനിമയുടെ പ്രൊഡഷന്‍ കമ്പനിയായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ. കേരള ആര്‍ടിസിയുടെ കീഴിലുള്ള സ്വിഫ്റ്റ് ബസുകളില്‍ ‘ലിയോ’യുടെ വ്യാജപ്രിന്റ് പ്രദര്‍ശിപ്പിക്കുന്ന വീഡിയോ മാധ്യമങ്ങളിലൂടെ വൈറലായതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തില്‍ സിനിമയുടെ വിതരണ അവകാശം എടുത്തിട്ടുള്ള ഗോഗുലം മൂവിസിനോട് ഇക്കാര്യത്തില്‍ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ സംസാരിച്ചുവെന്ന് തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും കെഎസ്ആര്‍ടിസിക്കെതിരെ നിയമ നടപടി സ്വീകരിക്കുക….

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സില്‍ കഴിഞ്ഞ മാസം 31നാണ് ലോകേഷ്-വിജയ് കൂട്ടുകെട്ടില്‍ പിറന്ന ലിയോ എന്ന തമിഴ് സിനിമയുടെ വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദര്‍ശനം നടത്തിയത്. തുടര്‍ന്ന് സംഭവം വിവാദമായതിനെ തുടര്‍ന്ന് സര്‍വീസ് നടത്തിയ ബസ് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു. ചെങ്ങന്നൂര്‍ ഡിപ്പായിലെ ഡ്രൈവര്‍ കം കണ്ടക്ടറായ ദീപു പിള്ളയെ ആണ് അന്വേഷണ വിധേയമായി സസ്‌പെന്‍സ് ചെയ്തത്.

ചെങ്ങന്നൂരില്‍ നിന്നും പാലക്കാട്ടേക്ക് നടത്തിയ സര്‍വീസിലാണ് വ്യാജ സിഡി ഉപയോഗിച്ച് സിനിമ പ്രദര്‍ശനം നടത്തിയത്. ഈ ബസ്സിനുള്ളിലെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കൂടുതല്‍ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നു കണ്ടാല്‍ അവരെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് അറിയിച്ചു.

എന്നാല്‍, തിയറ്റില്‍ 600 കോടിയില്‍ അധികം കളക്ട് ചെയ്ത സിനിമയുടെ വ്യാജപതിപ്പ് എവിടുന്ന് ലഭ്യമായതെന്ന് കെഎസ്ആര്‍ടിസി വിശദീകരിക്കേണ്ടിവരും. സിനിമയുടെ പ്രൊഡക്ഷന കമ്പനി എത്രരൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നതില്‍ വ്യക്തതയില്ല. ശമ്പളം കൊടുക്കാന കഷ്ടപ്പെടുന്ന കെഎസ്ആര്‍ടിസിക്ക് പുതിയ തലവേദനയായി ഇതു തീര്‍ന്നിട്ടുണ്ട്.

വേഗത്തില്‍ കേരളത്തില്‍ നിന്ന് 50 കോടി നേട്ടം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ സിനിമയാണ് ലിയോ. കേരളത്തില്‍ മാത്രമല്ല ലിയോ ഗള്‍ഫ് കളക്ഷനിലും ഒന്നാം സ്ഥാനത്ത് എത്തിയ തമിഴ് സിനിമ എന്ന റെക്കോര്‍ഡ് നേരത്തെ നേടിയിട്ടുണ്ട്. ജയിലറിനെയാണ് ഗള്‍ഫിലും ലിയോ പിന്നിലാക്കിയത്. റിലീസിന് കര്‍ണാടകയിലും ലിയോ ജയിലറിന്റെ കളക്ഷന്‍ റെക്കോര്‍ഡ് മറികടന്നിരുന്നു. ബാലയ്യ നായകനായ ഭഗവന്ത് കേസരി സിനിമയ്‌ക്കൊപ്പമാണ് ലിയോ റിലീസ് ചെയ്തതെങ്കിലും തെലുങ്കിലും വിജയ്ക്ക് നിര്‍ണായകമായ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

പാര്‍ഥിപന്‍ എന്ന കുടുംബനാഥനായിട്ടാണ് വിജയ് ചിത്രത്തില്‍ പതിവില്‍ നിന്ന് വ്യത്യസ്തമായി വേഷമിട്ടത്. ലിയോയില്‍ വിജയ്‌യുടേത് ഒരു മാസ് കഥാപാത്രം മാത്രമായിരുന്നില്ല എന്ന പ്രത്യേകതയുമുണ്ട്. ലോകേഷ് കനകരാജും വിജയ്‌യും ഒന്നിച്ച ചിത്രം ലിയോ മാസ് നായകന്‍ എന്നതിലുപരി വൈകാരിക പശ്ചാത്തലത്തിന് കൂടി പ്രാധാന്യം നല്‍കിയിട്ടുണ്ട്. വിജയ്‌യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.