പിതാവിനെ ഉപദ്രവിച്ചവരോട് അനുരഞ്ജനമാണ് നയം; ഉമ്മന്‍ചാണ്ടിയ്ക്ക് എതിരെയുള്ള ഗൂഢാലോചന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍

സോളാര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്ക് എതിരെയുള്ള ഗൂഢാലോചന ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. തന്റെ പിതാവിനെ ഉപദ്രവിച്ചവരോട് അനുരഞ്ജനമാണ് നയമെന്നും അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഖജനാവിലെ കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. സോളാര്‍ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട സിബിഐ റിപ്പോര്‍ട്ടില്‍ ഇനിയൊരു അന്വേഷണവും വേണ്ടെന്നും കഴിഞ്ഞത് കഴിഞ്ഞുവെന്നും എംഎല്‍എ വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ താന്‍ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും സത്യപ്രതിജ്ഞ നടന്ന ദിവസം തന്നെ സോളാറില്‍ അടിയന്തര പ്രമേയം ചര്‍ച്ചയ്‌ക്കെടുത്തത് ആദരവായി കാണുന്നുവെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിലെ രണ്ട് മുന്‍ ആഭ്യന്തര മന്ത്രിമാര്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചതിന്റെ ഫലമാണ് ഉമ്മന്‍ചാണ്ടി തേജോവധത്തിന് വിധേയമായതിന് പിന്നിലെന്ന് ദല്ലള്‍ നന്ദകുമാര്‍ ആരോപിച്ചിരുന്നു. ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച കത്ത് പുറത്തുവരണമെന്ന് ഇവര്‍ ആഗ്രഹിച്ചെന്നും ഇതാണ് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നിലെന്നും നന്ദകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സോളാര്‍ കേസ് കലാപമാകണമെന്നായിരുന്നു അവര്‍ ആഗ്രഹിച്ചിരുന്നത്. വിഎസ് അച്യുതാനന്ദനെ പോലെയുള്ള ഒരാള്‍ക്ക് മാത്രമേ അതിന് സാധിക്കൂവെന്നും അവര്‍ക്ക് ബോധ്യം ഉണ്ടായിരുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് വേണ്ടവിധം ഉപയോഗിച്ചതാണ് 2016ലെ തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് മികച്ച വിജയം നേടാന്‍ കഴിഞ്ഞതെന്നും നന്ദകുമാര്‍ പറഞ്ഞു.