രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; പ്രതി അമ്മാവന്‍ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അമ്മാവന്‍ മാത്രമാണെന്ന് പൊലീസ്. പ്രതി ഹരികുമാര്‍ കുറ്റസമ്മതിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. സഹോദരിയോടുള്ള വൈരാഗ്യമാണ് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്താന്‍ കാരണമായത്.

കൊലപാതകം നടന്ന കഴിഞ്ഞ മാസം 23ന് കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ ഹരികുമാര്‍ മുറിയിലേക്ക് ക്ഷണിച്ചിരുന്നു. കുഞ്ഞ് കരഞ്ഞതുകൊണ്ട് റൂമിലെത്തിയ ശ്രീതു തിരിച്ച് കുഞ്ഞിന്റെ അടുത്തേക്ക് പോയി. ഈ സംഭവമാണ് പ്രകോപനത്തിന് പിന്നിലെന്നാണ് ഹരികുമാര്‍ പൊലീസിനോട് പറഞ്ഞത്. അമ്മ ശ്രീതുവിന് കൊലപാതകത്തില്‍ പങ്കില്ലെന്നും പൊലീസ് പറയുന്നു.

കസ്റ്റഡി കാലാവധി തീര്‍ന്നതിനാല്‍ ഹരികുമാറിനെ ജയിലിലേക്ക് മാറ്റി. ഹരികുമാറിന് മാനസിക രോഗമില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതും കൊലപാതക കുറ്റം കണ്ടെത്തിയതും.

Read more

കഴിഞ്ഞ മാസമാണ് രണ്ട് വയസുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റില്‍ നിന്നും കണ്ടെത്തിയത്.