ഡിവൈഎസ്പി പങ്കെടുത്ത ഗുണ്ടാ വിരുന്ന്; സേനയിലെ പുഴുക്കുത്ത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

പൊലീസ് സേനയിലെ പുഴുക്കുത്ത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് കത്തയച്ച സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ഉമേഷ് വള്ളിക്കുന്നിനെതിരെയാണ് നടപടി. സേനയിലെ മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് സസ്‌പെന്‍ഷന്‍.

തമ്മനം ഫൈസലിന്റെ വീട്ടില്‍ ഡിവൈഎസ്പിയും രണ്ട് സിപിഒമാരും വിരുന്നിന് പോയ സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്ത സംഭവത്തില്‍ അഭിനന്ദം അറിയിച്ച് ഉമേഷ് മുഖ്യമന്ത്രിയ്ക്ക് ഇ-മെയില്‍ അയച്ചിരുന്നു. തുടര്‍ന്ന് ഉമേഷ് കത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കത്ത് പോസ്റ്റ് ചെയ്തതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.

കത്ത് വൈറലായതിന് പിന്നാലെ ഇയാള്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു. അനുമതി ഇല്ലാതെ മുഖ്യമന്ത്രിയ്ക്ക് കത്തയച്ച സംഭവത്തില്‍ ഉമേഷിനെതിരെ ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. ഗുരുതര ആരോപണങ്ങളാണ് ഉമേഷ് കത്തിലൂടെ ആരോപിക്കുന്നത്. ഗുണ്ടാ വിരുന്ന് ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും ഉമേഷ് കത്തില്‍ പറയുന്നു.

ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന അണ്ണന്‍മാര്‍ സേനയില്‍ ഇനിയും ഉണ്ട്. അത് ഡിജിപിയോ ഉന്നത ഉദ്യോഗസ്ഥരോ അറിയിക്കണമെന്നില്ല. താഴോട്ട് അന്വേഷിപ്പിന്‍ കണ്ടെത്തും. കഞ്ചാവ് കേസില്‍ പിടിയിലായ പ്രതിയെ നടപടിയെടുക്കാതെ ബസ് കയറ്റി വിടാന്‍ തനിക്ക് മേലുദ്യോഗസ്ഥന്‍ നിര്‍ദ്ദേശം നല്‍കിയെന്നും ഉമേഷ് തന്റെ കത്തില്‍ പറയുന്നു.

Read more

ഉമേഷിനെ സസ്‌പെന്റ് ചെയ്ത വാര്‍ത്തകള്‍ക്ക് പിന്നാലെ വ്യാപക പ്രതിഷേധമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. ഉച്ചയ്ക്ക 12.30ഓടെ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ലഭിച്ചതായി ഉമേഷ് സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. നേരത്തെ പങ്കുവച്ച പോസ്റ്റുകളില്‍ ഉമേഷ് താന്‍ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും സൂചിപ്പിച്ചിരുന്നു.