വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുത്; ജുമുഅ: നിസ്‌കാരം അനുവദിക്കാൻ സമരത്തിന് ഒരുങ്ങി സമസ്ത

മുസ്ലിം ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കാത്തതിനെതിരെ പ്രത്യക്ഷസമര മുന്നറിയിപ്പുമായി സമസ്ത. ജുമുഅ: നിസ്‌കാരത്തിന് കുറഞ്ഞത് നാൽപതു പേർക്ക് അനുമതി നൽകണമെന്ന് സമസ്ത അധ്യക്ഷൻ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ആവശ്യപ്പെട്ടു.

നേരത്തെ ആവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ പരിഗണിച്ചില്ല. വലിയ സമരത്തിലേക്ക് വിശ്വാസികളെ തള്ളി വിടാതെ സർക്കാർ ആവശ്യം അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യാഴാഴ്ച്ച സെക്രട്ടേറിയറ്റിനു മുന്നിലും തദ്ദേശഭരണ സ്ഥാപനങ്ങൾക്കു മുന്നിലും പ്രതിഷേധ ധർണ നടത്താനും തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅ: നിസ്‌കാരത്തിന് ഇളവുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ വിശ്വാസികളുടെ ക്ഷമ ദൗര്‍ബല്യമായി കാണരുതെന്നും തങ്ങള്‍ പറഞ്ഞു.

പൊതുഇടങ്ങളിലും വാഹനങ്ങളിലും മറ്റു ചടങ്ങുകളിലുമെല്ലാം കൂടുതല്‍ ജനങ്ങള്‍ക്ക് ഇടപഴകാന്‍ അവസരം ലഭിക്കുമ്പോഴും ആരാധനാലയങ്ങളില്‍ മാത്രം കര്‍ശന നിയന്ത്രണം തുടരുന്നത് വിശ്വാസികളുടെ കൂടുതല്‍ പ്രതിഷേധങ്ങള്‍ക്ക് ഇട വരുത്തും. കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും പാലിച്ച് ആവശ്യമായ എണ്ണം വിശ്വാസികളെ ഉള്‍പ്പെടുത്തി ജുമുഅഃക്കും ബലിപെരുന്നാള്‍ നിസ്‌കാരത്തിനും അനുമതി ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.