മാസപ്പടി വിവാദം വീണ്ടും നിയമസഭയിലേക്ക്; വീണ വിജയനെതിരായ അന്വേഷണം പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിക്കും

മാസപ്പടി വിവാദം പ്രതിപക്ഷം ഇന്ന് വീണ്ടും നിയമസഭയിൽ ഉന്നയിക്കും. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം അടിയന്തര പ്രമേയമായി അവതരിപ്പിക്കും. മാത്യു കുഴൽനാടൻ എംഎൽഎയായിരിക്കും വിഷയം സഭയിൽ അവതരിപ്പിക്കുക. എന്നാൽ കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ചയ്ക്ക് അനുമതി നൽകാൻ സാധ്യതയില്ല.

ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ഇന്ന് നിയമസഭയിൽ വയ്ക്കും. കേന്ദ്രത്തിനെതിരെ സംസ്ഥാന സർക്കാർ ഇന്ന് നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ധനമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിൽ സാമ്പത്തികമായി കേന്ദ്രം കേരളത്തെ ഞെരുക്കുന്നുവെന്ന വിമർശനമാണ് ഉള്ളത്.

അതേസമയം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. വീണ വിജയനെതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നുള്ള സാഹചര്യം യോഗത്തിൽ ചർച്ചയായേക്കും. കേന്ദ്ര കമ്മറ്റിയംഗം എകെ ബാലൻ ഇന്നലെ മുഖ്യമന്ത്രിയെയും മകളെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എക്സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് തുടക്കം മുതൽ സിപിഎം സംസ്ഥാന നേതൃത്വത്തിനുള്ളത്. രാഷ്ട്രീയമുതലെടുപ്പിന് ശ്രമിച്ചാൽ പ്രതിരോധം തീർക്കുമെന്നും എന്തു വില കൊടുത്തും മുഖ്യമന്ത്രിയെ സംരക്ഷിക്കുമെന്നാണ് സിപിഐഎം നിലപാട്.