ചൈനയുമായി താരതമ്യം ചെയ്യാനാകുന്ന ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനം; കേരളത്തിന്റെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയെ പ്രകീര്‍ത്തിച്ച് അമര്‍ത്യ സെന്‍

ചൈനയുമായി താരതമ്യം ചെയ്യാന്‍ കഴിയുന്ന ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനമാണ് കേരളമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനും നോബല്‍ പ്രൈസ് ജേതാവുമായ അമര്‍ത്യ സെന്‍. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ചൈനയുമായി താരതമ്യം ചെയ്യാനും ഒരുപക്ഷേ ചൈനയെ തോല്‍പ്പിക്കാനും കഴിയുന്ന ഒരേയൊരു ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. ശ്രദ്ധേയമായ നേട്ടങ്ങളുടെ കൂടുതല്‍ വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് കേള്‍ക്കട്ടേയെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

രാജ്യം കൈവരിക്കേണ്ട ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഓരോ സംസ്ഥാനത്തിനും എന്ത് നേടാമെന്ന് ആലോചിക്കേണ്ട അവസരമാണിതെന്നും അമര്‍ത്യ സെന്‍ കൂട്ടിച്ചേര്‍ത്തു. കേരളീയം ഉദ്ഘാടന വേദിയില്‍ വീഡിയോ ദൃശ്യങ്ങളിലൂടെ ആശംസ നേരുകയായിരുന്നു അമര്‍ത്യ സെന്‍. ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്.

കല-സാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കേരളീയം ആഘോഷത്തിന്റെ ഭാഗമായി ദീപാലങ്കാരങ്ങളാല്‍ നിറഞ്ഞിരിക്കുകയാണ് തലസ്ഥാനനഗരി. ആഘോഷത്തിന് ദേശീയ അന്തര്‍ദേശീയ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളുമുണ്ട്.

കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ നീളുന്ന ദീപാലങ്കാരങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതിനുപുറമെ വ്യത്യസ്ത രുചികളുമായി ഫുഡ് ഫെസ്റ്റിവലുമുണ്ട്. 11 വേദികളിലായാണ് വ്യത്യസ്ത രുചിക്കൂട്ടുകള്‍ അവതരിപ്പിക്കുന്ന ഭക്ഷ്യമേളയാണ് സംഘടിപ്പിക്കുന്നത്. സെന്‍ട്രല്‍ സ്റ്റേഡിയം, കനകക്കുന്ന്, മാനവീയം വീഥി, പുത്തരിക്കണ്ടം, ടാഗോര്‍ തിയേറ്റര്‍, യൂണിവേഴ്‌സിറ്റി കോളേജ് എന്നിങ്ങനെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം വേദികള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വേദികളിലേക്കും സൗജന്യ ഇലക്ട്രിക്ക് ബസ് സര്‍വീസുകളുണ്ടാകും.