കേന്ദ്രം പുനഃസംഘടിപ്പിച്ച റബ്ബര്‍ ബോര്‍ഡ് അംഗങ്ങളുടെ പട്ടികയില്‍ ഒരു വര്‍ഷം മുമ്പ് മരിച്ച ആര്‍.എസ്.എസുകാരന്റെ പേര്

കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ച റബ്ബര്‍ബോര്‍ഡ് അംഗങ്ങളുടെ പട്ടിക പുറത്ത്. ഇതില്‍ ഒരു വര്‍ഷം മുമ്പ് മരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേരും ഉള്‍പ്പെട്ടിട്ടുണ്ട്. കോഴിക്കോട് സ്വദേശി മലയമ്മലിലെ പൂലോട്ട് പി. ശങ്കരനുണ്ണിയുടെ പേരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

2022 ജൂണ്‍ 30-ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ബോര്‍ഡ് അംഗങ്ങളുടെ പട്ടികയിലാണ് മരിച്ചുപോയ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് ഉള്‍പ്പെട്ടതായി ആരോപമമുള്ളത്. പാര്‍ട്ടി നേതൃത്വം നല്‍കിയ പട്ടിക അനുസരിച്ചാണ് നിയമനം നടത്തിയിരിക്കുന്നത്. എങ്കിലും മരിച്ച വ്യക്തി എങ്ങനെയാണ് ബോര്‍ഡില്‍ ഇടംപിടിച്ചതെന്ന് അറിയില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.

2021 ഓഗസ്റ്റിലാണ് ശങ്കരനുണ്ണി മരിച്ചത്. റബര്‍ മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ശങ്കരനുണ്ണി. ബോര്‍ഡില്‍ മൂന്ന് പേര്‍ക്കാണ് മൂന്ന് പേരുടേതാണ് രാഷ്ട്രീയ നിയമനം നല്‍കിയിരിക്കുന്നത്. കന്യാകുമാരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കര്‍ഷക മോര്‍ച്ച നേതാവും മലയാളിയുമായ ജി.അനില്‍ കുമാര്‍, കോട്ടയത്തെ ബിജെപി നേതാവ് എന്‍. ഹരി എന്നിവരാണ് പട്ടികയിലെ മറ്റ് രാഷ്ട്രീയ നിയമനങ്ങള്‍.

മരിച്ചുപോയ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പേര് പട്ടികയില്‍ വന്നത് പുനഃസംഘടന നീണ്ടുപോയതിനാലുണ്ടായ പിഴവാകാമെന്നും നേതൃത്വം കരുതുന്നു.