നവജാത ശിശുവിനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയത് അമ്മ; രോഗബാധിതനായ കുഞ്ഞിനെ വളര്‍ത്താന്‍ നിവര്‍ത്തിയില്ലെന്ന് മൊഴി

തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കുട്ടിയുടെ അമ്മയെന്ന് പൊലീസ്. പോത്തന്‍കോട് മഞ്ഞമല സ്വദേശിനിയായ സുരിത-സജി ദമ്പതികളുടെ മകന്‍ ശ്രീദേവിന്റെ മൃതദേഹമാണ് കിണറ്റില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സുരിത മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതിനാല്‍ വളര്‍ത്താന്‍ നിവര്‍ത്തിയില്ലാതെ രോഗബാധിതനായ കുഞ്ഞിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുരിത പൊലീസിനോട് പറഞ്ഞു. കുഞ്ഞിന്റെ നൂല് കെട്ട് പോലും നടത്താന്‍ പണമില്ലായിരുന്നു. അതിനാല്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് സുരിതയുടെ മൊഴി.

പ്രസവത്തെ തുടര്‍ന്ന് സുരിത മഞ്ഞുമലയിലെ സ്വന്തം വീട്ടിലായിരുന്നു താമസം. പുലര്‍ച്ചെ രണ്ടരയോടെയാണ് കുട്ടിയെ കാണാനില്ലെന്ന് സുരിത തന്റെ മാതാവിനെയും സഹോദരിയെയും അറിയിച്ചത്. കുട്ടിയെ കാണാനില്ലെന്ന വിവരം സുരിതയുടെ സഹോദരിയാണ് പോത്തന്‍കോട് പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് പൊലീസും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ ടവല്‍ കിണറ്റിന്‍കരയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ സമയം വീടിന്റെ പിന്‍വാതില്‍ തുറന്ന് കിടന്നതും സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിച്ചു. അഗ്നിശമന സേന സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ഇന്ന് പുലര്‍ച്ചെയോടെയാണ് കിണറ്റില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ സാഹചര്യ തെളിവുകളെല്ലാം സുരിതയ്ക്ക് എതിരായിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് സുരിതയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. സജി-സുരിത ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ശ്രീദേവ്. ഇവരുടെ മൂത്ത മകന് അഞ്ച് വയസ് പ്രായമുണ്ട്.