ദൗത്യസംഘം ബാബുവിന്റെ അടുത്തെത്തി, രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം

പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ദൗത്യ സംഘം ബാബുവിന്റെ അടുത്തേക്ക് നീങ്ങി തുടങ്ങി. സംഘങ്ങളായി തിരിഞ്ഞ് മലയുടെ മുകളില്‍ നിന്നു താഴെ നിന്നും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മലയുടെ രൂപഘടന രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. റോപ്പ് ഉപയോഗിച്ച് ബാബുവിന്റെ അടുത്തെത്താന്‍ ശ്രമിക്കും. കരസേന ബാബുവുമായി സംസാരിച്ചിരുന്നു.

ബാബുവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഭക്ഷണമോ വെള്ളമോ എത്തിച്ച് നല്‍കാനും ശ്രമിക്കുന്നുണ്ട്. ഡോക്ടര്‍മാര്‍ സജ്ജമായിരിക്കണമെന്ന് സേന നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്. യുവാവിനെ ഉടന്‍ തന്നെ പുറത്തെത്തിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്. യുവാവ് മലയിടുക്കില്‍ കുടുങ്ങിയിട്ട് 40 മണിക്കൂര്‍ പിന്നിട്ടു.

മകനെ ഉടനെ രക്ഷപ്പെടുത്തി താഴെ എത്തിക്കാനാകുമെന്ന പ്രതീക്ഷയില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും മലയുടെ അടുത്ത് കാത്തി നില്‍ക്കുകയാണ്. കരസേനയുടെ രക്ഷാദൗത്യ സംഘം ബാബുവിന്റെ അടുത്ത് എത്തുന്നുവെന്ന് അറിഞ്ഞതോടെ ബാബുവിന്റെ വീട്ടുകാര്‍ക്കും ആശ്വാസമാണ്.

മലയാളിയായ ലെഫ്. കേണല്‍ ഹേമന്ത് രാജിന്റെ നേതൃത്വത്തിലാണ് കരസേനയുടെ രക്ഷാ പ്രവര്‍ത്തനം നടക്കുന്നത്. ഒമ്പത് അംഗ സംഘത്തില്‍ 2 പേര്‍ എവറസ്റ്റ് കയറിയിട്ടുള്ളവരാണ്. എന്‍.ഡി.ആര്‍.എഫ് സംഘവും, ബാംഗ്ലൂര്‍ പാരാ റെജിമെന്റല്‍ സെന്ററില്‍ നിന്നുള്ള പാരാ കമാന്‍ണ്ടോസും സ്ഥലത്തുണ്ട്.