സ്വപ്നയെ ഭീഷണിപ്പെടുത്തിയ ആള്‍ പൊലീസ് കസ്റ്റഡിയില്‍; മാനസിക പ്രശ്നങ്ങളുള്ള ആളെന്ന് സഹോദരന്‍

സ്വപ്‌ന സുരേഷിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയയാള്‍ പൊലീസ് കസ്റ്റഡിയില്‍. പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശിയായ നൗഫലിനെയാണ് പെരിന്തല്‍മണ്ണ പൊലീസ് വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തത്.

ഇയാള്‍ കഴിഞ്ഞ നാലു മാസമായി മാനസിക പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുന്ന ആളെന്ന് സഹോദരന്‍ നിസാര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ സ്റ്റേഷന്‍ പരിധിയില്‍ മുന്‍പും ഇയാള്‍ക്കക്കതിരെ സമാനമായ പരാതികള്‍ വന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നൗഫലിനെ മലപ്പുറം എസ്പിക്ക് മുന്‍പാകെ ഹാജരാക്കും.

തന്റെ ജീവന് വലിയ ഭീഷണിയുണ്ടെന്ന് സ്വപ്‌ന സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആവര്‍ത്തിച്ചു. നിരന്തരം ഭീഷണി സന്ദേശം കിട്ടുന്നെന്നും മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെ ആരോപണം ഉന്നയിക്കുന്നത് നിര്‍ത്തണമെന്നാണ് ആവശ്യമെന്നും സ്വപ്‌ന പറഞ്ഞു.

”താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. വിളിക്കുന്നയാള്‍ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.’

‘മകനാണ് ആദ്യത്തെ ഫോണ്‍ കോളെടുത്തത്. ആ കോളില്‍ കെ ടി ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് വിളിച്ച പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍ എന്നയാള്‍ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ട്.’

‘ഇഡിയുടെ അന്വേഷണം തടസപ്പെടുത്താനാണ് ഈ ഭീഷണിയെന്നാണ് മനസിലാകുന്നത്. ഗൂഢാലോചന കേസില്‍ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാന്‍ സാധിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും.’

‘ഇഡി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹാജരാകാന്‍ സാധിക്കാത്തത്. ഇഡി അന്വേഷണം തടസപ്പെടുത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നത്’ സ്വപ്ന പറഞ്ഞു. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി ഫോണ്‍ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടു.