സജി ചെറിയാന് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കിയെന്ന് സി.പി.എം പ്രാദേശിക നേതൃത്വം

ഭരണഘടനയ്‌ക്കെതിരെ വിവാദ പ്രസംഗം നടത്തിയതിനെ തുടര്‍ന്ന രാജി വെച്ച് സജി ചെറിയാന് ചെങ്ങന്നൂരില്‍ നല്‍കാനിരുന്ന സ്വീകരണം റദ്ദാക്കി. ഇന്ന് വൈകിട്ട് നടത്താനിരുന്ന പരിപാടിയാണ് ഒഴിവാക്കിയത്. പരിപാടി വാര്‍ത്തയായതിനെ തുടര്‍ന്നാണ് ഒഴിവാക്കയതെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.

എന്നാല്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് സ്വീകരണ പരിപാടി റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് മറ്റൊരു ദിവസം സ്വീകരണം നടത്തുമെന്ന് ഏരിയ കമ്മിറ്റി അറിയിച്ചു. ഇന്ന് നാല് മണിക്ക് കാഞ്ഞിരത്തു മൂടില്‍ നിന്ന് സജി ചെറിയാനെ ആനയിച്ച് കൊണ്ടുവരാനും 4.30ന് ചെങ്ങന്നൂര്‍ ബഥേല്‍ ജംഗ്ഷനില്‍ സ്വീകരണ സമ്മേളനം നടത്താനുമാണ് നിശ്ചയിച്ചിരുന്നത്.

അതേസമയം സജി ചെറിയാനെതിരെ പൊലീസ് കേസെടുത്തു. കീഴ്വായ്പൂര് പൊലീസാണ് കേസെടുത്തത്. ഭരണഘടനയെ അവഹേളിച്ചെന്ന വകുപ്പ് ചുമത്തിയാണ് കേസ്. നിയമോപദേശം ലഭിച്ചതിന് ശേഷമാണ് കേസെടുത്തിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിക്കാവുന്ന കേസാണിത്. പ്രസംഗം നടത്തിയ സമയത്ത് വേദിയിലുണ്ടായിരുന്ന രണ്ട് എംഎല്‍എമാരുടെയും മൊഴി രേഖപ്പെടുത്തും.

ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയില്‍ സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് പത്തനംതിട്ട മല്ലപ്പള്ളിയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പരിശോധിച്ചിരുന്നു. തിരുവല്ല ഡിവൈഎസ്പി ടി.രാജപ്പന്‍ റാവുത്തറിനാണ് അന്വേഷണച്ചുമതല. വിവാദങ്ങളെ തുടര്‍ന്ന് സജി ചെറിയാന്‍ ഇന്നലെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.