ലൈഫ് മിഷന്‍ കേസ്; സി.ബി.ഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നല്‍കിയത് 55 ലക്ഷം രൂപയെന്ന് പി. രാജീവ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണം തടയാന്‍ സര്‍ക്കാര്‍ അഭിഭാഷകന് നല്‍കിയത് 55 ലക്ഷം രൂപയാണെന്ന് നിയമമന്ത്രി പി. രാജീവ്. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. സര്‍ക്കാരിനായി വാദിച്ച അഡ്വ.കെ.വി വിശ്വനാഥിനാണ് 55 ലക്ഷം രൂപ നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കേസ് സര്‍ക്കാര്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും വാദിച്ചിരുന്നു. പെരിയ ഇരട്ടക്കൊലപാതക കേസിലെ സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാനും 90 ലക്ഷം രൂപ ചെലവാക്കിയിരുന്നു.

വിവിധ കേസുകള്‍ വാദിക്കുന്നതിനായി സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് എട്ടു കോടി 75 ലക്ഷം രൂപയാണ്. നിരവധി കേസുകളിലായി ഹാജരായ അഭിഭാഷകര്‍ക്ക് യാത്രാ ചെലവിനത്തില്‍ 24.94 ലക്ഷവും താമസത്തിനായി 8.59 ലക്ഷവും നല്‍കി. ഒരു അഭിഭാഷകനുള്ള ഫീസായ 22 ലക്ഷം ഇതുവരെ നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

പെരിയ ഇരട്ട കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉയര്‍ന്ന ഫീസ് വാങ്ങുന്ന അഭിഭാഷകരെ സര്‍ക്കാര്‍ നിയമിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ കണക്കുകള്‍ പുറത്ത് വരുന്നത്.