സ്വതന്ത്രനായി മത്സരിക്കില്ലെന്നും പാര്‍ട്ടിയിൽ തുടരുമെന്നും വ്യക്തമാക്കിയുള്ള കെ സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതാക്കള്‍. എംപിമാര്‍ മത്സരിക്കുന്ന കാര്യത്തിൽ അവസാനം വരെയും കർശന നിലപാട് നേതൃത്വം സ്വീകരിച്ചുവെന്നും നയപരമായ തീരുമാനം എടുത്തശേഷം എല്ലാ എംപിമാരെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമാണ് കേന്ദ്ര നേതാക്കള്‍ പറയുന്നത്.
കെ സുധാകരന് മേൽ ചിലര്‍ സമ്മർദ്ദം ചെലുത്തിയതാണ് ഇത്രയും പ്രശ്നങ്ങൾക്ക് ഇടയാക്കിയതെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. കെ സുധാകരന് മാത്രമായി ഇളവ് നൽകിയാൽ മറ്റു എംപിമാര്‍ക്കും ഇളവ് നൽകേണ്ടിവരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ സുധാകരനെ ബോധ്യപ്പെടുത്തി. ഇതോടെയാണ് സുധാകരൻ അയഞ്ഞത്.
കോന്നിയിൽ അടൂര്‍ പ്രകാശ് നിന്നാൽ വിജയിക്കുമെന്നായിരുന്നു ഹൈക്കമാന്‍ഡ് സര്‍വേ. എന്നിട്ടും എംപിമാര്‍ക്ക് ഇളവ് നൽകേണ്ടെന്ന നിലപാടിൽ അടൂര്‍ പ്രകാശിന് നേതൃത്വം സീറ്റ് നൽകേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കെ സുധാകരന് സീറ്റ് നൽകാനാകില്ലെന്ന കാര്യവും നേതൃത്വം അറിയിക്കുകയായിരുന്നു.







