'ഇടുക്കിയിലെ ജനങ്ങൾ കുടിയിറങ്ങേണ്ടി വരും'; വനവിസ്തൃതി വർധിപ്പിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം പ്രചാരണായുധമാക്കി എൽഡിഎഫ്

വനവിസ്തൃതി വർധിപ്പിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം ഇടുക്കിയിൽ യുഡിഎഫിനെതിരെ പ്രചാരണായുധമാക്കി എൽഡിഎഫ്. പത്രികയിലെ ഈ വാഗ്ദാനം ഇടുക്കിയെ ദോഷകരമായി ബാധിക്കുന്നതാണെന്നാണ് എൽഡിഎഫ് ഉന്നയിക്കുന്ന ആരോപണം. അതേസമയം ആരോപണം അടിസ്ഥാന രഹിതമാണെന്നും വനവിസ്തൃതി കൂട്ടാൻ നടപടി സ്വീകരിച്ചത് സംസ്ഥാന സർക്കാരാണെന്നുമാണ് യുഡിഎഫ് നിലപാട്.

രാജ്യത്തെ വനവിസ്തൃതിയിൽ 2015 മുതൽ 2020 വരെയുള്ള കാലത്ത് കുറവുണ്ടായിട്ടുണ്ടെന്നും ഇത് വർദ്ധിപ്പിക്കാൻ സംസ്ഥാനങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും കോൺഗ്രസിൻറെ പ്രകടന പത്രികയിലുണ്ട്. ഇത് ഇടുക്കി ജില്ലയെ പ്രതികൂലമായി ബാധിക്കുമെന്നാണ് എൽഡിഎഫിൻറെ പ്രചാരണം. വനവിസ്തൃതി കൂട്ടുമ്പോൾ ആളുകൾ കുടിയിറങ്ങേണ്ടി വരുമെന്ന് എൽഡിഎഫ് വിലയിരുത്തുന്നു.

ആളുകളെ കുടിയിറക്കുന്ന യുഡിഎഫിന്റെ ഇത്തരം വാഗ്ദാനങ്ങളെ അംഗീകരിക്കാനാവില്ലെന്നാണ് എൽഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്. മലയോര കർഷകരെ കുടിയിറക്കുന്ന ഇത്തരം നിലപാടുകളെ ചെറുത്ത് തോൽപ്പിക്കുകയാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെയാണ് വനവിസ്തൃതി വർധിപ്പിക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം ഇടുക്കിയിൽ യുഡിഎഫിനെതിരെ എൽഡിഎഫ് പ്രചാരണായുധമാക്കിയിരിക്കുന്നത്. അതേസമയം വന്യജീവി ആക്രമണ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രചാരണം നടത്തിയിരുന്ന യുഡിഎഫിനെതിരെ കോൺഗ്രസ് പ്രകടന പത്രികയിലെ പ്രഖ്യപനം ചൂണ്ടിക്കാട്ടി തിരിച്ചടിക്കുകയാണ് എൽഡിഎഫ്.