എല്‍.ഡി.എഫ് തോറ്റിട്ടില്ല; കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയില്‍ വോട്ട് കൂടിയത് വലിയ കാര്യം: കെ.വി തോമസ്

തൃക്കാക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് തോറ്റിട്ടില്ലെന്ന് കെ വി തോമസ്. കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയില്‍ എല്‍ഡിഎഫിന് വോട്ട് കൂടിയത് വലിയ കാര്യമാണ്. തിരഞ്ഞെടുപ്പില്‍ സംഭവിച്ച വീഴ്ച സിപിഎം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ അവസരവാദിയാണെന്ന പ്രതീതിയുണ്ടാക്കിയത് മാധ്യമങ്ങളാണെന്ന് കെ വി തോമസ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കെ വി തോമസിനെ ഇറക്കിയിട്ടും വോട്ട് കിട്ടിയില്ലല്ലോ എന്ന പരാമര്‍ശത്തോടും അദ്ദേഹം പ്രതികരിച്ചു. വ്യക്തിക്ക് വോട്ട് കിട്ടില്ലല്ലോ എന്നായിരുന്നു കെ വി തോമസിന്റെ മറുപടി.

സില്‍വര്‍ലൈന്‍ നാടിന് ആവശ്യമാണ്. തന്റെ നിലപാടില്‍ മാറ്റമില്ല. താന്‍ ഇപ്പോഴും നെഹ്രൂവിയന്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുള്ള കോണ്‍ഗ്രസ്സുകാരനാണ്. എല്‍ഡിഎഫിന്റെ ഭാഗമല്ലെന്നും ഒപ്പം നില്‍ക്കാന്‍ സ്ഥാനങ്ങള്‍ ആവശ്യമില്ലെന്നും കെ വി തോമസ് പറഞ്ഞു. രൂക്ഷമായ സൈബര്‍ ആക്രമണമാണ് തനിക്ക് എതിരെ നടക്കുന്നത്. ഓരോരുത്തരും അവരുടെ നിലവാരം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടു്പപില്‍ ഉമ തോമസ് വിജയിച്ചതിനെ തുടര്‍ന്ന് ഇന്നലെ അണികള്‍ കെ വി തോമസിന് എതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ വീടിന് മുന്നിലും ആളുകള്‍ ഒത്തുകൂടിയിരുന്നു. നഗരങ്ങളില്‍ തിരുത മത്സ്യം സൗജന്യമായി വില്‍പ്പന നടത്തിയും പടക്കം പൊട്ടിച്ചും കെ വി തോമസിനെ പരിഹസിച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.