എ.കെ.ജി സെന്റര്‍ ആക്രമിക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ പറഞ്ഞിട്ടുണ്ട്, യഥാര്‍ത്ഥ കുറ്റവാളിയെ പിടിക്കാനാണ് ശ്രമം; മറുപടിയുമായി എം.എം മണി

എകെജി സെന്റര്‍ ആക്രമണത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയുമായി എംഎല്‍എ എം എം മണി. സംഭവത്തില്‍ കോണ്‍ഗ്രസിനെ സംശയമുണ്ട്. എകെജി സെന്‍ര്‍ ആക്രമിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞിട്ടുണ്ടെന്നും യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താനാണ് ശ്രമിക്കുന്നത്. ആരെയെങ്കിലും പിടിക്കാനായിരുെന്നങ്കില്‍ എപ്പോഴേ കഴിയുമായിരുന്നു. അന്വേഷിച്ച് മാത്രമേ കുറ്റവാളിയെ കണ്ടെത്തൂവെന്നും അദ്ദേഹം പറഞ്ഞു.

കോഴി കട്ടവന്റെ തലയില്‍ പപ്പുണ്ടാകുമെന്ന് ചൊല്ലുണ്ട്. അതാണ് വിഷ്ണുനാഥിന്റെ സ്ഥിതി. ധീരജ് വധക്കേസില്‍ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വം എന്നുപറഞ്ഞയാളാണ് കെ സുധാകരന്‍. സുധാകരന്‍ കെപിസിസി പ്രസിഡന്റായ ശേഷം കേരളത്തില്‍ വ്യാപക സംഘര്‍ഷം നടക്കുകയാണ്. ജനാധിപത്യബോധമുള്ള കോണ്‍ഗ്രസുകാര്‍ പോലും സുധാകരനെ അംഗീകരിക്കുന്നില്ലെും എം.എം മണി സഭയില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ നിന്ന് നീതിബോധവും ജനാധിപത്യബോധവും പഠിക്കേണ്ട കാര്യം സിപിഎമ്മിനില്ല. രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് അക്രമത്തെ സിപിഎം തള്ളിപ്പറഞ്ഞു. എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. എന്നാല്‍ സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുന്ന നിങ്ങള്‍ക്ക് എന്ത് ജനാധിപത്യ മര്യാദയാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

അവസരവാദ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് കോണ്‍ഗ്രസുകാര്‍. 50 മണിക്കൂറാണ് രാഹുലിനെ ഇ.ഡി ചോദ്യംചെയ്തത്. അതൊന്നും തങ്ങളാരും ചെയ്തിട്ടില്ല. ഇല്ലാത്ത കേസില്‍ തന്നെ പിടിച്ച് അകത്തിട്ടവരാണ് കോണ്‍ഗ്രസുകാര്‍. വെളുപ്പാന്‍ കാലത്ത് നാല് മണിക്ക് തെന്ന പിടിച്ചുകൊണ്ടുപോയിട്ടുണ്ട് നിങ്ങളുടെ പൊലീസെന്നും എം എം മണി പ്രതിപക്ഷത്തോട് പറഞ്ഞു.