'വടിവാള്‍ അല്ല കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന കത്തിയാണ് വീണത്'; തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ നടപടി വേണമെന്ന് എം. ബി രാജേഷിന്റെ പരാതി

പാലക്കാട് ലോക്സഭ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി എം.ബി രാജേഷിന്റെ പ്രചാരണാര്‍ത്ഥം നടത്തിയ റോഡ് ഷോയില്‍ മറിഞ്ഞ ബൈക്കില്‍ നിന്നും വടിവാള്‍ വീണതായി തെറ്റായി പ്രചരിപ്പിക്കുന്നതായി സ്ഥാനാര്‍ത്ഥിയുടെ പരാതി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും പാലക്കാട് എസ്പിക്കുമാണ് എം.ബി രാജേഷ് പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ ദുഷ്പ്രചാരണമാണ് സംഭവത്തില്‍ നടക്കുന്നതെന്നാണ് പരാതി.

കാര്‍ഷിക ആവശ്യത്തിന് ഉപയോഗിക്കുന്ന കത്തിയാണ് വാഹനത്തില്‍ നിന്നും വീണതെന്നാണ് പാര്‍ട്ടി വിശദീകരിക്കുന്നത്. പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചായത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ വാഹനപ്രചാരണ റാലിയിലെ പ്രവര്‍ത്തകരുടെ കയ്യിലെ വടിവാള്‍ താഴെ വീണത് ജനങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു.

തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നത്. മോര്‍ഫ് ചെയ്ത് തയ്യാറാക്കിയ ചിത്രങ്ങളും അപവാദ പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമനുസരിച്ചുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടിരിക്കുന്നത്.

ഒറ്റപ്പാലം അസംബ്ലി മണ്ഡലത്തിലെ അതിര്‍ക്കാട് നിന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. വൈകീട്ടോടെ പുലാപ്പറ്റ ചെലേപാടത്തേക്ക് സ്വീകരണത്തിന് പോകുന്ന വഴിയില്‍ ഉമ്മനഴി ജംഗ്ഷനില്‍ വെച്ച് രാജേഷിന് അകമ്പടി പോയ സിപിഎം പ്രവര്‍ത്തകന്റെ ഇരുചക്രവാഹനം മറിഞ്ഞു വീണപ്പോഴാണ് വാഹനത്തില്‍ നിന്നും ആയുധം താഴെ വീണത്. ദൃശ്യങ്ങള്‍ നാട്ടുകാര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ സിപിഎമ്മുകാര്‍, റോഡില്‍ വീണു കിടന്ന ആയുധത്തെ പുറകെ വന്ന വാഹനങ്ങളാല്‍ മറയ്ക്കുകയും പെട്ടെന്ന് തന്നെ ഇതെടുത്ത് കടന്നു കളയുകയുമായിരുന്നു. മാരക ആയുധങ്ങളുമായി സിപിഎം തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്ന സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തരമായി ഇടപെടണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു