കൊലയാളി ജൂലൈ നാലു മുതല്‍ മാനസയെ പിന്തുര്‍ന്നു; ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍

കോതമംഗലം നെല്ലിക്കുഴിയില്‍ ഹൗസ് സര്‍ജന്‍ ഇന്റേണ്‍ഷിപ്പ് ചെയ്തിരുന്ന കണ്ണൂര്‍ നാറാത്ത് സ്വദേശിനി 24 കാരിയായ മാനസയെ വെടിവെച്ച് കൊലപ്പെടുത്തിയ കൊലയാളി മാനസയെ ദിവസങ്ങളായി പിന്തുടര്‍ന്നിരുന്നതായി വിവരം. ജൂലൈ നാലുമുതല്‍ മാനസ താമസിക്കുന്ന നെല്ലിക്കുഴി ജംഗ്ഷനില്‍ തന്നെ കൊലയാളിയായ രാഗില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇന്റീരിയര്‍ ഡിസൈനറായ പ്രതി പ്ലൈവുഡ് വ്യാപാരി എന്ന വ്യാജേനയാണ് മാനസ താമസിക്കുന്ന വീടിന് അമ്പത് മീറ്റര്‍ അകലെയുള്ള ലോഡ്ജില്‍ റൂമെടുത്തു താമസിച്ചുവരികയായിരുന്നു. ഇയാള്‍ മാനസ അറിയാതെ തന്നെ പിന്തുടരുന്നുണ്ടായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നേക്കാലോടെയാണ് പ്രതി മാനസ താമസിക്കുന്ന വീട്ടില്‍ കയറി മാനസയെ വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയത്. മാനസ ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരിക്കവേയാണ് പ്രതി എത്തിയതെന്നും മാനസ ക്ഷുഭിതയായി പെരുമാറിയെന്നും സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കി. നെല്ലിക്കുഴിയിലെ ഇരുനില വീട്ടിന്റെ മുകളിലെ നിലയില്‍ പേയിംഗ് ഗസ്റ്റായാണ് മാനസ താമസിച്ചിരുന്നത്. പുറത്തുകൂടിയുള്ള സെറ്റയര്‍കേസ് കയറി പ്രതി മുകളിലെ നിലയിലെത്തുകയും നിമിഷങ്ങള്‍ക്കകം കയ്യിലുണ്ടായിരുന്ന റിവോള്‍വറെടുത്ത് മാനസയുടെ തലയിലും, നെഞ്ചത്തും വെടിയുതിര്‍ക്കുകയായിരുന്നു. തല്‍ക്ഷണം തന്നെ രാഗിനും സ്വയം വെടി വച്ച് മരിച്ചുവെന്നുമാണ് സംഭവസ്ഥലത്തെത്തിയ ആളുകളുടെ മൊഴി. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുടമസ്ഥരാണ് ശബ്ദമുണ്ടാക്കി നാട്ടുകാരെ വിളിച്ചുവരുത്തിയത്. ഈ സമയം മരണം സംഭവിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു. ഉടനെ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് രാഗിന്‍ ബിസിനസ് സംബന്ധമായ കാര്യങ്ങളടക്കം സംസാരിക്കുകയും, എന്നാല്‍ രാഗിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ആണ് മാനസ ഈ ബന്ധം തുടരേണ്ടതില്ല എന്ന് തീരുമാനിച്ചത്. എന്നാല്‍ പിന്നീടും രാഗിന്‍ മാനസയെ ശല്യം ചെയ്തിരുന്നു. ജൂണ്‍ 25ന് മാനസ വീട്ടിലെത്തിയിരുന്നു. ആ സമയത്ത് രാഗിന്‍ തന്നെ ശല്യം ചെയ്യുന്നതായി പരാതി അച്ചനോട് പറഞ്ഞിരുന്നു. ഹോംഗാര്‍ഡായി ജോലി ചെയ്യുന്ന മാനസയുടെ പിതാവ് ഡിവൈഎസ്പിയെ കാര്യം അറിയിക്കുകയും, രാഗിന്റെ പിതാവിനെയടക്കം വിളിച്ചുവരുത്തി പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാഗിന്‍ പിന്നെയും മാനസയെ പിന്തുടര്‍ന്നിരുന്നു എന്നാണ് ഈ ധാരുണമായ സംഭവം തെളിയിക്കുന്നത്.

സംഭവസ്ഥത്ത് വെച്ച് വെടിയുതിര്‍ത്ത തോക്ക് കണ്ടെടുത്തു. ബലിസ്റ്റിക് വിദഗ്ധരെത്തി പരിശോധന നടത്തുമെന്ന് എസ് പി കാര്‍ത്തിക് പറഞ്ഞു