മതേതരത്വം സംരക്ഷിക്കാന്‍ എന്തൊരു ഉത്സാഹം; ക്രിസ്ത്യാനി വലിയ വോട്ട് ബാങ്ക് അല്ലാത്തതുകൊണ്ട് സാരമില്ല; ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് എതിരെ ചങ്ങനാശേരി സഹായമെത്രാന്‍

‘കേരള സ്റ്റോറി’ കേരളത്തില്‍ നിരോധിക്കാന്‍ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ മത്സരിച്ചു ശ്രമിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്ന് ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. മതേതരത്വം സംരക്ഷിക്കാന്‍ എന്തൊരു ഉത്സാഹം?. ചെറിയൊരു സംശയം ഈ മതേതരത്വം എന്ന് പറഞ്ഞാല്‍ ‘വോട്ടുബാങ്ക്’ എന്നാണോ എന്ന് മാത്രമെന്ന് അദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.

കാരണം ഇതേ ഭരണകക്ഷി സംഘടനകളാണ് ക്രൈസ്തവ സന്യാസിനികളെ അധിക്ഷേപിച്ചുകൊണ്ടുള്ള ‘കക്കുകളി’ യെ പ്രോത്സാഹിപ്പിക്കുന്നത്. ക്രൈസ്തവ വികാരം വ്രണപ്പെടുത്തുന്ന കലാരൂപങ്ങള്‍ക്കു അവാര്‍ഡ് കൊടുത്തു ആദരിച്ചതും ഇവരൊക്കെത്തന്നെയാണ്. ക്രിസ്ത്യാനി വലിയ വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ട് അവരുടെ വികാരം വ്രണപ്പെട്ടാലും സാരമില്ല! പക്ഷെ ‘കേരള സ്റ്റോറി’ അങ്ങനെയല്ലല്ലോ… അത് നിരോധിക്കുക തന്നെ വേണം…മതേതരത്വം മഹാശ്ചര്യമെന്നാണ് അദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, ‘കേരള സ്റ്റോറി’ക്കെതിരായ ജമാ അത്തെ ഉലമ ഹിന്ദി്‌ന്റെ ഹര്‍ജിയില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ചിത്രത്തിനെതിരേ ഹരജിക്കാര്‍ക്ക് കേരള ഹൈക്കോടതിയെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. സു്പ്രീം കോടതിയിലെ പ്രമുഖ അഭിഭാഷക വൃന്ദാഗ്രോവറാണ് ജമാ അത്ത് ഉലമ ഹിന്ദിനും വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.

Read more

മെയ് അഞ്ചാം നടക്കുന്ന ചിത്രത്തിന്റെ തീയറ്റര്‍ റിലീസ് തടയണമെന്നും, ഒ ടി ടി പ്‌ളാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കരുതെന്നും ഇതിന്റെ ട്രെയിലര്‍ യുറ്റിയുബില്‍ നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ജമാ അത്ത് ഉലമ ഹിന്ദ് സുപ്രീം കോടതിയെ സമീപിച്ചത്. ഇത് സാങ്കല്‍പ്പിക കഥയാണ് എന്ന് രേഖപ്പെടുത്തിക്കൊണ്ട് മാത്രമേ ചിത്രം തീയറ്ററില്‍ പ്രദര്‍ശിപ്പാക്കാവൂ എന്നും ജമാ അത്ത് ഉലമെ ഹിന്ദ് തങ്ങളുടെ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത്തരം കാര്യങ്ങളൊക്കെ കേരളാ ഹൈക്കോടതിയെ സമീപിച്ചത് ഉന്നയിക്കാമെന്നും, ഇതിന് സുപ്രീം കോടതിയില്‍ വരേണ്ടകാര്യമില്ലന്നും കോടതി നിരീക്ഷിച്ചു.