വസ്തുതാവിരുദ്ധമായ പെരുംനുണകള്‍; ഇതിലും വലിയ തിരക്കഥകളുമായി സംഘപരിവാര്‍ ഇനിയും എത്തും; 'കേരളസ്‌റ്റോറി' സിനിമക്ക് എതിരെ ആഞ്ഞടിച്ച് എ.എ റഹിം

മെയ് അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന കേരള സ്റ്റോറി എന്ന സിനിമ സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണെന്ന് എ എ റഹീം എം പി. വര്‍ഗീയ ധ്രുവീകരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നും കേരളത്തെ അപമാനിക്കാനും വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും റഹിം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഇതിന്റെ പിന്നിലെ ഗൂഢാലോചനകള്‍ അന്വേഷിക്കേണ്ടതാണെന്നും അദേഹം ആവശ്യപ്പെട്ടു.

സാമൂഹ്യമുന്നേറ്റത്തില്‍ ലോകത്തിന് മാതൃകയായ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. നവോത്ഥാനനായകരിലൂടെയും ഇടത് രാഷ്ട്രീയത്തിന്റെ പുരോഗമന ചിന്തയിലൂടെയമാണ് കേരളം ഈ സാമൂഹിക പുരോഗതി കൈവരിച്ചത്. എന്നാല്‍ ആ കേരളത്തെ ലോകത്തിന് മുന്നില്‍ അപമാനിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തെയും ലക്ഷ്യമാണ്.വളരെ ഗൂഢമായി ഈ ഹേറ്റ് ക്യാമ്പയിന്‍ സംഘപരിവാര്‍ തുടര്‍ന്നു വരുന്നു. കേരളത്തെ സാമുദായികമായി ഭിന്നിപ്പിച്ചു
രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനാണ് ആര്‍എസ്എസ് പദ്ധതി.വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കി വോട്ട് നേടാനാകുമോ എന്നാണ് ബിജെപി പരീക്ഷണം.

കേരളത്തെ അപമാനിക്കാനും, വര്‍ഗീയമായി വിഭജിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമ. ട്രെയിലറില്‍ നിന്ന് തന്നെ ആ സിനിമ എത്രത്തോളം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണന്ന് വ്യക്തമാണ്. ഇന്ത്യയിലാകെ കേരളത്തിന്റെ പേര് പറഞ്ഞു വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കാനും ഈ ചിത്രത്തിലൂടെസംഘപരിവാര്‍ കേന്ദ്രങ്ങള്‍ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തിന്റെ കഥ ഇങ്ങനെയല്ലെന്ന് സാമാന്യബോധമുള്ള ആര്‍ക്കും തിരിച്ചറിയാവുന്നതേയുളളു. ഈ സിനിമയ്ക്ക് പിന്നിലെ ഗൂഢാലോചനകള്‍ കൂടിഅന്വേഷിക്കേണ്ടതാണ്. വസ്തുതാ വിരുദ്ധമായ പെരും നുണകള്‍ ഒരു സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും, വര്‍ഗ്ഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആര്‍എസ്എസ് ശ്രമം. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു ഇതിലും വലിയതിരക്കഥകളുമായി സംഘപരിവാര്‍ ഇനിയും എത്തും. അത് കൊണ്ട് ജനാധിപത്യത്തിന് കരുത്തും കാവലുമായി നമ്മള്‍ ജാഗരൂകരാകണം . കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചരണത്തെ നേരിടണമെന്നും റഹിം പറഞ്ഞു.