സാമ്പത്തിക നേട്ടത്തിനുവേണ്ടിയുള്ള മദ്യനയം ആപല്‍ക്കരം; പുതിയ മദ്യനയ കേരളസര്‍ക്കാര്‍ പുലര്‍ത്തിവരുന്ന അനാരോഗ്യ നിലപാടുകളുടെ തുടര്‍ച്ചയെന്ന് കെസിബിസി

മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് കേരളസര്‍ക്കാര്‍ പുലര്‍ത്തിവരുന്ന അനാരോഗ്യ നിലപാടുകളുടെ തുടര്‍ച്ചയാണ് പുതിയ മദ്യനയമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി ഫാ. മൈക്കിള്‍ പുളിക്കല്‍. സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍, മലയാളികളില്‍ ഒരു വിഭാഗത്തിന്റെ ലഹരി അടിമത്തത്തെ ചൂഷണം ചെയ്ത് കൂടുതല്‍ വരുമാനമുണ്ടാക്കാനുള്ള സര്‍ക്കാരിന്റെ നീക്കം അനാരോഗ്യകരവും അപകടകരവുമാണ്.

മദ്യലഭ്യത പ്രതിവര്‍ഷം വര്‍ദ്ധിപ്പിച്ചുകൊണ്ട് മദ്യഉപഭോഗം കുറയ്ക്കുമെന്ന പ്രഖ്യാപനം അപഹാസ്യമാണ്. കേരള സമൂഹത്തില്‍ അപകടകരമായ രീതിയില്‍ മദ്യ ഉപഭോഗവും ലഹരി അടിമത്തവും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നുള്ള ആനുകാലിക യാഥാര്‍ത്ഥ്യത്തെ കൂടുതല്‍ ഗൗരവത്തോടെ പരിഗണിച്ചുകൊണ്ട് ക്രിയാത്മകമായ ഇടപെടലുകള്‍ നടത്താന്‍ ഭരണകൂടം തയ്യാറാകണം. ലഹരിദായക ഉത്പന്നങ്ങളുടെ ലഭ്യതയെയും ഉപഭോഗത്തെയും നിയന്ത്രിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് ഫലപ്രദമായി നടപ്പാക്കാനുള്ള നടപടികളാണ് പൊതുജനക്ഷേമം ലക്ഷ്യമാക്കി സര്‍ക്കാര്‍ സ്വീകരിക്കേണ്ടതെന്നും കെസിബിസി വ്യക്തമാക്കി.