കാട്ടാനയെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച സംഭവം; വ്ളോഗര്‍ അമല അനുവിന്റെ കാര്‍ കസ്റ്റഡിയിലെടുത്തു

റിസര്‍വ് വനമേഖലയില്‍ അതിക്രമിച്ച് കയറി കാട്ടാനയെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ ഒളിവില്‍ പോയ വ്ളോഗര്‍ അമല അനുവിന്റെ കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കിളിമാനൂരില്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. അമല അനു ഇവിടെ ഒളിവില്‍ കഴിയുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ എത്തിയത്. എന്നാല്‍ അനുവിനെ കണ്ടെത്താനായില്ല.

വോളോഗറെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അമല അനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ഹൈക്കോടതിയില്‍ എതിര്‍ക്കാനാണ് വനംവകുപ്പിന്റെ നീക്കം. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് എതിര്‍ത്ത് കൊണ്ട് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

വീഡിയോ ചിത്രീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്ളോഗര്‍ കാട്ടില്‍ അതിക്രമിച്ചു കയറിയതെന്നാണ് വനം വകുപ്പിന്റെ വാദം. കൊല്ലം അമ്പഴത്തറ റിസര്‍വ് വനത്തില്‍ അതിക്രമിച്ച് കയറിയാണ് വീഡിയോ ചിത്രീകരിച്ചത്.വനത്തില്‍ അതിക്രമിച്ച് കയറി ഇവര്‍ വ്ലോഗ് ഷൂട്ട് ചെയ്തിരുന്നു. കാട്ടില്‍ അതിക്രമിച്ച് കയറിയതിന് പുറമേ കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വനം വകുപ്പാണ് കേസ് എടുത്തത്.

അമല അനു യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ചാണ് വനം വകുപ്പ് കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ അമലാ അനുവിനെ പിടികൂടാനാണ് വനം വകുപ്പിന്റെ നീക്കം. സംഭവത്തെ തുടര്‍ന്ന് വ്ളോഗര്‍ക്കെതിരെ കേസെടുക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

Read more

ചോദ്യം ചെയ്യലിന്ഹാജരാകാത്തതിനെ തുടര്‍ന്നാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അന്വേഷണ സംഘം പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകള്‍ പരിഗണിക്കുന്ന ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.