പുലിയെ വെട്ടിക്കൊന്ന സംഭവം; പ്രാണരക്ഷാര്‍ത്ഥമെന്ന് വനം വകുപ്പ്

മാങ്കുളത്ത് പുലിയെ വെട്ടിക്കൊന്ന സംഭവത്തില്‍ വിശദീകരണവുമായി വനം വകുപ്പ്. പുലിയെ കൊന്നത് സ്വയരക്ഷാര്‍ത്ഥമാണെന്ന് വനംവകുപ്പ് വ്യക്തമാക്കി. ഇന്ന് പുലര്‍ച്ചെ അമ്പതാംമൈല്‍ ചിക്കണാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്.

രാവിലെ സഹോദരന്റെ വീട്ടിലേക്ക് പോകുന്ന വഴിക്കാണ് ഇയാളെ പുലി ആക്രമിച്ചത്. സ്വയരക്ഷാര്‍ത്ഥം വാക്കത്തി എടുത്ത് വെട്ടുകയായിരുന്നു. ഇദ്ദേഹത്തിന്റെ കൈക്കും കാലിനും കടിയേറ്റിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഇന്നലെ രാത്രിയില്‍ അമ്പതാം മൈലില്‍ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു.കഴിഞ്ഞ കുറച്ചു നാളുകളായി മാങ്കുളം മേഖലയില്‍ പുലിയുടെ ശല്യം ഉണ്ട്. പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചിരുന്നു.