വീട്ടില്‍ കയറി വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്ത സംഭവം; പൊലീസ് കസ്റ്റഡിയിലും നിഗൂഢത തുടരുന്നു

പത്തനംതിട്ടയില്‍ വയോധികയെ തെറ്റിദ്ധരിപ്പിച്ച് കുത്തിവെയ്‌പ്പെടുത്ത സംഭവത്തില്‍ ദുരൂഹത തുടരുന്നു. സംഭവത്തെ തുടര്‍ന്ന് പിടിയിലായ യുവാവിനെ നിലവില്‍ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ വയോധികയ്ക്ക് കുത്തിവയ്‌പ്പെടുത്തതിന്റെ കാരണം ഇയാള്‍ വ്യക്തമാക്കിയിട്ടില്ല. വലഞ്ചുഴി സ്വദേശി ആകാശ് ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

പൊലീസ് ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് ആകാശ് നല്‍കുന്നത്. കഴിഞ്ഞ ദിവസം ആകാശ് വലിയകലുങ്ക് സ്വദേശി ചിന്നമ്മയുടെ വീട്ടില്‍ കയറി വയോധികയെ നിര്‍ബന്ധിച്ച് കുത്തിവയ്‌പ്പെടുക്കുകയായിരുന്നു. കോവിഡ് വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആകാശ് വയോധികയുടെ നടുവിന് ഇരുവശവും കുത്തിവയ്‌പ്പെടുത്തത്.

കുത്തിവയ്‌പ്പെടുത്ത സിറിഞ്ച് ആകാശ് വയോധികയെ ഏല്‍പ്പിച്ച് കത്തിച്ച് കളയാന്‍ ആവശ്യപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ചിന്നമ്മയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. പൊലീസ് കണ്ടെടുത്ത സിറിഞ്ച് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.