കോതമംഗലം പള്ളിക്കേസ്: വിധി നടപ്പാക്കാൻ കേന്ദ്രസേനയെ വിളിക്കേണ്ടി വരുമെന്ന് ഹൈക്കോടതി

കോതമംഗലം മാർത്തോമ ചെറിയ പള്ളി കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കേന്ദ്രസേനയെ വിളിക്കേണ്ടി വരുമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ അസിസ്റ്റന്‍റ് സോളിസിറ്റര്‍ ജനറലിനോട് ചൊവ്വാഴ്ച ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. പള്ളി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഇനിയും സമയം നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കുക. അല്ലെങ്കില്‍ കേന്ദ്ര സേന വിധി നടപ്പാക്കുന്നതിന് കാഴ്ചക്കാരായി നോക്കിനില്‍ക്കുക. ഈ രണ്ട് മാര്‍ഗമാണ് സര്‍ക്കാരിന് മുന്നിലുള്ളതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി വിധിയാണ് നടപ്പാക്കേണ്ടത്. അതിനാല്‍ തന്നെ ആവശ്യത്തിന്‌ സമയം അനുവദിച്ചിരുന്നു. എന്നാല്‍, പള്ളികള്‍ ഏറ്റെടുക്കുന്നതില്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വീഴ്ചകളുണ്ടായി. ഇതാണ് കേന്ദ്ര സേനയെ വിളിക്കുന്നതിനുള്ള സാദ്ധ്യത തേടിയതെന്നും കോടതി വ്യക്തമാക്കി.

ഓർത്തഡോക്സ് വിഭാഗത്തെ കോതമംഗലം പള്ളിയിൽ പ്രവേശിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി 2019 ഡി​സം​ബ​ർ മൂ​ന്നി​ന് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഇതേ തുടർന്ന് തോമസ് പോൾ റമ്പാന്‍റെ നേതൃത്വത്തിൽ പള്ളിയിൽ പ്രവേശിച്ച് പ്രാർത്ഥന നടത്താൻ എത്തി. എന്നാൽ, പ്രവേശന കവാടത്തിൽ ഓർത്തഡോക്സ് വിഭാഗത്തെ തടഞ്ഞ് യാക്കോബായ വിഭാഗം പ്രതിരോധം സൃഷ്ടിച്ചിരുന്നു. തുടർന്നാണ് ജില്ലാ ഭരണകൂടത്തിനെതിരെ കോടതിയലക്ഷ്യ ഹർജിയുമായി തോമസ് പോൾ റമ്പാന്‍ ഹൈകോടതിയെ സമീപിച്ചത്.

2017-ലാണ് കോതമംഗലം പള്ളി തർക്ക കേസിൽ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടായത്. എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 334 വര്‍ഷം പഴക്കമുള്ള കബറിടം അടക്കമുള്ള തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിട്ടുള്ളത് കോതമംഗലം പള്ളിയിലാണ്.