വിസ്മയ കേസില്‍ കിരണ്‍ കുമാറിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി

വിസ്മയ കേസിലെ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. പ്രതിയുടെ വാദങ്ങള്‍ തള്ളിയാണ് കോടതി നടപടി.

നൂറു ദിവസത്തിലേറെയായി ജയിലിലാണെന്നും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതായും അതിനാല്‍ ജാമ്യം നല്‍കണമെന്നുമായിരുന്നു പ്രതിയുടെ ആവശ്യം. വിസ്മയ ടിക്‌ടോക് അടക്കമുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് അടിമപ്പെട്ടിരുന്നതായും പ്രതിഭാഗം വാദിച്ചു. പഠനത്തില്‍ ശ്രദ്ധിക്കാന്‍ വേണ്ടിയാണ് വിസ്മയയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.

എന്നാല്‍, കിരണ്‍ വിസ്മയയെ നിരന്തരം പീഡിപ്പിച്ചതിനു തെളിവ് ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കിരണ്‍ കുമാറിന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ജൂണിലാണ് പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയ ജീവനൊടുക്കിയത്. സ്ത്രീധനത്തിന്റെ പേരിലെ പീഡനമാണ് വിസ്മയയുടെ ആത്മഹത്യയിലേക്ക് നയിച്ചത്.