മുന്‍ എം.എല്‍.എയുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി

മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെ. കെ രാമചന്ദ്രന്‍ നായരുടെ മകന്റെ ആശ്രിത നിയമനം ഹൈക്കോടതി റദ്ദാക്കി. എംഎല്‍എയുടെ മകന്‍ ആര്‍ പ്രശാന്തിനെ പൊതുമരാമത്ത് വകുപ്പിലേക്ക് പ്രത്യേക തസ്തികയുണ്ടാക്കി നിയമിച്ചതാണ് കോടതി റദ്ദാക്കിയത്. ആശ്രിത നിയമനം നല്‍കിയതിനെതിരെ പാലക്കാട് സ്വദേശിയായ അശോക് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് എന്‍ജിനീയറിംഗ് ബിരുദധാരിയായ ആര്‍ പ്രശാന്തിന് നിയമനം നല്‍കിയത്. എന്നാല്‍ എംഎല്‍എ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലെന്നും ആശ്രിത നിയമനത്തിന് അര്‍ഹതയില്ലെന്നും ചുണ്ടിക്കാണിച്ചാണ് ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഗസറ്റഡ് റാങ്കില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം. നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാനാണ് ജോലി നല്‍കിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചത്.

എന്നാല്‍ പ്രശാന്തിന് വേണ്ട വിദ്യാഭ്യാസ യോഗ്യതകളുണ്ടെന്നായിരുന്നു സര്‍ക്കാര്‍ വാദം. നിയമനം ഹര്‍ജിക്കാരനെ ബാധിക്കുന്നതല്ലന്നെും സര്‍ക്കാര്‍ പറഞ്ഞിരുന്നു. 2018 ല്‍ മന്ത്രിസഭ യോഗം ചേര്‍ന്നാണ് പ്രശാന്തിന്റെ നിയമന തീരുമാനം എടുത്തത്. പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്. എന്നാല്‍ എംഎല്‍എയുടെ മകന് ആശ്രിത നിയമനത്തിന് അര്‍ഹതയില്ലെന്ന് അംഗീകരിച്ചാണ് ഹൈക്കോടതി ഇപ്പോള്‍ നിയമനം റദ്ദാക്കിയത്.