തിരുവനന്തപുരത്ത് സെക്യൂരിറ്റി ജീവനക്കാര്‍ മര്‍ദ്ദിച്ച യുവാവിന്റെ അമ്മൂമ്മ മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ അരുണ്‍ദേവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. പ്രായാധിക്യം മൂലമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുണ്‍ദേവ് മെഡിക്കല്‍ കോളജില്‍ എത്തിയത്. ഇതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിന് ഇരയായത്.

സംഭവത്തില്‍ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അറസറ്റ് ചെയ്തിരുന്നു. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സതീശന്‍ എന്നയാളെ കൂടി പിടികൂടാനുണ്ട്.

വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാന്‍ ആശുപത്രിയിലെത്തിയ അരുണ്‍ദേവിനെ പാസിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ വാങ്ങിയ പാസ് വാങ്ങി തിരികെ കൊടുക്കാത്തത് ചോദ്യം ചെയ്തതാണ് മര്‍ദ്ദനത്തിന് കാരണം. ഗെയ്റ്റിന് മുന്നില്‍ വച്ചും അതുകഴിഞ്ഞ് ഗെയ്റ്റ് പൂട്ടി യുവാവിനെ കോംപൗണ്ടിന് അകത്തേക്ക് കൊണ്ടു പോയി വീണ്ടും മര്‍ദ്ദിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു. ആരോഗ്യമന്ത്രി വീണാ ജോര്‍ജും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.