ഗവർണർ നിയമോപദേശം തേടിയിട്ടില്ല, നൽകിയിട്ടുമില്ല: മുഖ്യമന്ത്രിയെ കണ്ട ശേഷം അഡ്വക്കേറ്റ് ജനറൽ

സർവകലാശാലാ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണറും സംസ്ഥാന സർക്കാരും തമ്മിൽ തുടരുന്ന തർക്കം രൂക്ഷമായിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനും അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പും കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച അരമണിക്കൂറിലധികം നീണ്ടു. വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താൻ സർക്കാരിനാണ് നിയമോപദേശം നൽകിയതെന്നും കൂടിക്കാഴ്ചക്കു ശേഷം എ ജി മാധ്യമങ്ങളോട് പറഞ്ഞു.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ആയി 60 വയസ്സിന് മുകളിലുള്ള ആളെ നിയമിക്കുന്നത് ചട്ടലംഘനം ആണെന്നും സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് നിയമന ഉത്തരവിൽ ഒപ്പിട്ടു നൽകിയത് എന്നും കഴിഞ്ഞ ദിവസം ഗവർണർ പറഞ്ഞിരുന്നു. എന്നാൽ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമാണ് ഗവർണർ വി.സിയെ നിയമിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താൻ ഒരിക്കലും എജിയുടെ നിയമോപദേശം തേടിയിട്ടില്ലെന്ന് ഗവർണറും തിരിച്ചടിച്ചു. ഈ സാഹചര്യത്തിലാണ് സിപിഎം ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കാൻ ആലുവയിൽ എത്തിയ മുഖ്യമന്ത്രി എജിയെ വിളിച്ചു വരുത്തിയത്.

ഗവർണർ തന്നോട് നിയമോപദേശം തേടിയിട്ടുമില്ല താൻ ഉപദേശം നൽകിയിട്ടുമില്ലെന്ന് എജി കെ ഗോപാലകൃഷ്ണ കുറുപ്പ് വ്യക്തമാക്കി. വി സി നിയമന വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും എജി അറിയിച്ചു.

മുഖ്യമന്ത്രിയുമായി നടന്നത് സാധാരണ കൂടിക്കാഴ്ചയാണെന്ന് എ ജി കെ ഗോപാലകൃഷ്ണ കുറുപ്പ് മാധ്യമങ്ങളോട് പറഞ്ഞു. ഗവർണർ വിഷയം ചർച്ചയായില്ലെന്നും എ ജി പറഞ്ഞു. അന്തരിച്ച സൈനിക മേധാവി ബിപിൻ റാവത്തിനെതിരായ ഫെയ്സ്ബുക്ക് കുറിപ്പിൽ അഡ്വക്കേറ്റ് രശ്മിതയ്‌ക്കെതിരെ പരാതി കിട്ടിയിട്ടുണ്ടെന്നും സ്വാഭാവിക നടപടി ഉണ്ടാകുമെന്നും എ ജി അറിയിച്ചു.

അതിനിടെ ഗവ‍ർണറുടെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നിയമന രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ വി സി നിയമനത്തിൽ പരാതി നൽകിയ ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ഹൈക്കോടതിയിൽ അപേക്ഷ നൽകി. നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ വാദം പൂ‍ർത്തിയാക്കി ഹൈക്കോടതി ഉത്തരവിനായി മാറ്റിയതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി ഡോ. പ്രേമചന്ദ്രൻ കീഴോത്ത് ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം ഗവർണറുടെ നിലപാട് ദുരൂഹമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ചാൻസലർ പദവി മാറ്റുന്നത് എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും, അതിന് നിർബന്ധിതരാക്കുന്ന സാഹചര്യം സൃഷ്ടിക്കരുതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുറന്നടിച്ചു. സർവകലാശാലകളിലെ നിയമനങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും ആവശ്യപ്പെട്ടു.