എന്നെ പുറത്താക്കുകയാണ് ലക്ഷ്യം; കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനാണ് സുധാകരന്റെ ശ്രമം, സാമ്പത്തികം അന്വേഷിക്കണം: കെ.വി തോമസ്

കെപിസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ വി തോമസ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യമെന്നും ഇതിനായി ആസൂത്രിത നീക്കം നടക്കുന്നു. തനിക്കെതിരെയുളള പരാതിയില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണ്. അതിന് ശേഷം നിലപാട് അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തന്നെ പുറത്താക്കാനുള്ള ശ്രമം നേരത്തെ തുടങ്ങിയതാണ്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ശ്രമിക്കുന്നത്. ഖദറിട്ടാല്‍ മാത്രം കോണ്‍ഗ്രസ് ആകില്ല. ഇത്തരം ഒരു നേതൃത്വം സംസ്ഥാനത്ത് ആവശ്യമുണ്ടോയെന്ന് നേതൃത്വം ആലോചിക്കണം. സ്ഥാനമാനങ്ങള്‍ തന്നിട്ടുണ്ടെങ്കില്‍ അതിന് അനുസരിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. തന്റെയും കെ.സുധാകരന്റെയും സാമ്പത്തികം അന്വേഷിക്കണം. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നേടിയത് താന്‍ മാത്രമല്ലെന്നും കെ വി തോമസ് പറഞ്ഞു.

2024ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസിന് ഒറ്റക്ക് കഴിയിയില്ല. അതിന് സിപിഎം അടക്കമുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും തോമസ് കൂട്ടിച്ചേര്‍ത്തു. അച്ചടക്ക സമിതി വിശദീകരണം ചോദിച്ചതിനെ തുടര്‍ന്ന് ഇന്ന് നടക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതിയിലേക്ക് കെ.വി തോമസിനെ ക്ഷണിച്ചിട്ടില്ല. പാര്‍ട്ടിയുടെ വിലക്ക് ലംഘിച്ച് സിപിഎമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത വിഷയത്തില്‍ അച്ചടക്ക സമിതിയുടെ നോട്ടീസിന് കെവി തോമസ് ഇന്ന് രേഖാമൂലം മറുപടി സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം ഇ-മെയിലില്‍ മറുപടി നല്‍കിയിരുന്നു.