നിലമ്പൂരിൽ വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രചാരണം കടുപ്പിക്കാന്‍ ഒരുങ്ങുകയാണ് സ്ഥാനാര്‍ത്ഥികള്‍. വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് തേടാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. എം സ്വരാജിനായി മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിലെത്തും. മൂന്ന് ദിവസം നിലമ്പൂരില്‍ ക്യാമ്പ് ചെയ്യുന്ന മുഖ്യമന്ത്രി ഏഴ് പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ പങ്കെടുക്കും.
ജൂണ്‍ 13, 14, 15 തീയതികളിലാണ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രകമ്മിറ്റി നടക്കുന്നതിനാല്‍ ഡല്‍ഹിയിലുള്ള മുതിര്‍ന്ന നേതാക്കള്‍ ഏഴാം തീയതിയോടെ മണ്ഡലത്തിലെത്തി ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് ചാര്‍ജ് നല്‍കിയിരിക്കുന്ന നേതാക്കള്‍ ഇതിനോടകം മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്.
ചതുഷ്‌കോണ മത്സരം നടക്കുന്ന നിലമ്പൂരില്‍ ഇന്ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പര്യടനം ഇന്ന് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്. ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പര്യടനം. മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും.