നികുതി ഇളവില്ല, സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

സംസ്ഥാന ബജറ്റ് നിരാശാജനകമെന്ന് ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് പ്രതികരണം. സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമര്‍ശവും ബജറ്റില്‍ ഇല്ല. ഡീസല്‍ വാഹനങ്ങളുടെ ഹരിത നികുതിയില്‍ 50 ശതമാനം വര്‍ദ്ധനവ് വരുത്തിയത് ഉള്‍പ്പടെ പ്രതിഷേധാര്‍ഹമാണെന്ന് ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള സാധാരണ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുകയും സര്‍ക്കാരിന് നയാ പൈസയുടെ മുതല്‍ മുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നുണ്ട്.

ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാരിന് മുന്‍കൂര്‍ നികുതി അടയ്ക്കുന്ന പൊതുഗതാഗത മേഖലയില്‍ സ്റ്റേജ് കാര്യേജ് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സിലും, ഡീസലിന്റെ വില്‍പന നികുതിയിലും ഇളവ് അനുവദിക്കുമെന്ന്് പ്രതീക്ഷിച്ചിരുന്നതായി ബസ് ഓപറേറ്റേഴ്‌സ് ഫെഡറേഷന്‍ പറഞ്ഞു.

ഇക്കാര്യം വ്യക്തമാക്കി ഫെഡറേഷന്‍ മുഖ്യമന്ത്രിയ്ക്കും, ധനകാര്യ മന്ത്രിയ്ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു. എന്നാല്ർ ബജറ്റ് പ്രസംഗത്തില്‍ ഇത് സംബന്ധിച്ച് ഒരു പരാമര്‍ശവും ഇല്ലാത്തത് തികച്ചും നിരാശാജനകമാണ്. അയ്യായിരത്തില്‍ താഴെ മാത്രം ബസുകള്‍ ഉള്ള കെ.എസ്.ആര്‍.ടി.സിക്കായി 1,000 കോടി രൂപ വകയിരുത്തിയ ബജറ്റില്‍ പന്ത്രണ്ടായിരധത്തിലേറെ ബസുകള്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് മേഖലയെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലും ഇല്ലായിരുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്ന് ഫെഡറേഷന്‍ പറഞ്ഞു.