അച്ഛന് ഒരു മകനായിരുന്നു ചെറിയാൻ; എന്നാൽ പിണറായിയെ വിട്ടു വരില്ലെന്ന് അന്ന് പറഞ്ഞു: പത്മജ വേണുഗോപാല്‍

ഇടത് മുന്നണിയുമായുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ ചെറിയാന്‍ ഫിലിപ്പ് സി.പി.എം വിട്ട് കോണ്‍ഗ്രസിലേക്ക് തിരികെ വരുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കെ. കരുണാകരനും ചെറിയാന്‍ ഫിലിപ്പും തമ്മില്ലുള്ള ആത്മബന്ധത്തെക്കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ചെറിയാന്‍ ഫിലിപ്പ് പാര്‍ട്ടിയിലേക്ക് തിരികെ വരണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് കെ. കരുണാകരനായിരുന്നു എന്നും ഒരു മകനോടുള്ള വാത്സല്യമായിരുന്നു ചെറിയാന്‍ ഫിലിപ്പിനോട്‌ അച്ഛനുണ്ടായിരുന്നതെന്നും പത്മജ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ചെറിയാൻ ഫിലിപ്പ് കോൺഗ്രസ്സിലേക്ക് തിരിച്ചു വരണമെന്ന് ഏറ്റവും ആഗ്രഹിച്ചിരുന്നത് എന്റെ അച്ഛനായിരുന്നു. മരിക്കുന്നതിനു തൊട്ട് മുൻപും അച്ഛൻ ചെറിയാനോട് ഇത് ആവശ്യപ്പെട്ടിരുന്നു. അന്നു പറഞ്ഞത് ശ്രീ പിണാറായി വിജയനെ വിട്ടു വരാൻ അൽപ്പം ബുദ്ധിമുട്ടുണ്ട് എന്നായിരുന്നു അച്ഛനു ഒരു മകനായിരുന്നു ചെറിയാൻ.

പാർട്ടി വിട്ടു പോകുന്ന അന്ന് രാവിലെ വരെ എന്നും ബ്രേക്ഫാസ്റ് കഴിക്കാൻ അച്ഛന്റെ അടുത്ത് ചെറിയാൻ എത്തുമായിരുന്നു. വരാൻ വൈകിയാൽ വരുന്നത് വരെ കാത്തിരിക്കും. പാർട്ടി വിട്ടു പോകുന്ന അന്ന് യാത്ര പറയാൻ വന്നു, രണ്ടു പേരുടെയും കണ്ണ് നിറഞ്ഞു. പക്ഷെ പോയിട്ടും അച്ഛനു ഒരു അസുഖം വന്നാൽ എന്നേക്കാൾ മുൻപ് ആശുപത്രിയിലേക്ക് എത്തും.

ഞാൻ ഏറ്റവും അധികം വേദനിച്ചതു മുരളിയേട്ടനും ചെറിയാനും തമ്മിൽ മത്സരിച്ചപ്പോൾ ആണ്. അതു കാണാൻ അച്ഛൻ ഇല്ലാതിരുന്നതു നന്നായി എന്ന് വിചാരിച്ചു. എതു പാർട്ടിയിൽ ആയിരുന്നാലും ഒരു ആത്മബന്ധം ചെറിയാനുമായി എന്നും ഉണ്ടായിരുന്നു.