വിഎസിന്റെ പത്മവിഭൂഷണ്‍ സ്വീകരിക്കണോയെന്ന കാര്യം പാര്‍ട്ടിയ്ക്ക് വിടുന്നെന്ന് കുടുംബം; ജനഹൃദയങ്ങളിലാണ് വിഎസിന്റെ സ്ഥാനം, ഏതൊരു പുരസ്‌കാരത്തേക്കാളും അതാണ് വലുതെന്ന് വിഎ അരുണ്‍ കുമാര്‍

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷന്‍ സ്വീകരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനത്തിന് വിടുന്നെന്ന് വിഎസിന്റെ കുടുംബം. പുരസ്‌കാരത്തില്‍ സന്തോഷമെന്നും ജനഹൃദയങ്ങളിലാണ് വിഎസിന്റെ സ്ഥാനമെന്നും പുരസ്‌കാരം സ്വീകരിക്കുന്നതിലെ തീരുമാനം പാര്‍ട്ടിക്ക് വിടുകയാണെന്നുമാണ് വിഎസിന്റെ കുടുംബം അറിയിച്ചിരിക്കുന്നത്. നേരത്തെ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമറിയിച്ച കുടുംബം സിപിഎമ്മിനുള്ളില്‍ പുരസ്‌കാര സ്വീകരണം സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായതോടെയാണ് പാര്‍ട്ടി തീരുമാനത്തിന് വിഷയം വിട്ടത്.

പത്മ വിഭൂഷന്‍ സ്വീകരിക്കുന്നത് പാര്‍ട്ടി തീരുമാന പ്രകാരമായിരിക്കും എന്നാണ് വിഎസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍ അറിയിച്ചത്. പാര്‍ട്ടി നിലപാടിനൊപ്പമാണ് കുടുംബത്തിന്റ തീരുമാനമെന്നും ജന ഹൃദയങ്ങളില്‍ വിഎസിനുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌ക്കാരത്തേക്കാളും വലുതെന്നും വി എ അരുണ്‍ കുമാര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. വി എസിന് ലഭിക്കുന്ന എല്ലാ അംഗീകാരങ്ങളും കുടുംബം സന്തോഷത്തോടെയാണ് കാണുന്നത്. എന്നാല്‍ പുരസ്‌കാരം ഔദ്യോഗികമായി സ്വീകരിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയുമായി കൂടിയാലോചിച്ച ശേഷമേ അന്തിമ നിലപാട് സ്വീകരിക്കുകയുള്ളൂവെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.

Read more

പുരസ്‌കാര സ്വീകരണത്തിന്റെ കാര്യങ്ങളില്‍ സിപിഎമ്മിന് ഏകീകൃത നിലപാട് ഇല്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും ജനറല്‍ സെക്രട്ടറിയും നടത്തിയ പ്രതികരണങ്ങള്‍. വിഎസിന് മരണാനന്തരം പ്രഖ്യാപിച്ച പത്മവിഭൂഷന്‍ പുരസ്‌കാരം സ്വീകരിക്കണോ എന്ന് വിഎസിന്റെ കുടുംബത്തിന് തീരുമാനിക്കാമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കിയത്. നേരത്തെ മറ്റ് സിപിഎം നേതാക്കള്‍ പത്മ പുരസ്‌കാരങ്ങള്‍ നിരസിച്ചത് വ്യക്തിഗത തീരുമാനമായിരുന്നുവെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വിശദീകരിച്ചിരുന്നു. എന്നാല്‍ വി എസ് ജീവിച്ചിരുന്നെങ്കില്‍ അവാര്‍ഡ് സ്വീകരിക്കില്ലായിരുന്നെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ അഭിപ്രായപ്പെട്ടത്. ഇതോടെയാണ് പുരസ്‌കാരം സ്വീകരിക്കണോ എന്ന കാര്യത്തില്‍ കുടുംബവും പാര്‍ട്ടി തീരുമാനം പരിഗണിക്കാമെന്ന നിലപാടിലേക്ക് വന്നതിന് പിന്നില്‍.