'ചില കുട്ടികളില്‍ നിന്നും പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു'; അമ്മു സജീവ് എഴുതിയ അപൂര്‍ണമായ കത്ത് പുറത്തുവിട്ട് കുടുംബം

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി അമ്മു സജീവ് എഴുതിവെച്ചിരുന്ന കുറിപ്പ് പുറത്തുവിട്ട് കുടുംബം. ചില കുട്ടികളില്‍ നിന്ന് പരിഹാസം നേരിട്ടെന്നാണ് കുറിപ്പിലെ പരാമര്‍ശം. ഡിയര്‍ മാം, ഞാന്‍ അമ്മു സജീവ്. കുറച്ച് നാളുകളായി ചില കുട്ടികളില്‍ നിന്നും എനിക്ക് പരിഹാസവും മാനസികമായി ബുദ്ധിമുട്ടിക്കു.. എന്നാണ് അപൂര്‍ണമായ കത്തില്‍ പറയുന്നത്.

ഹോസ്റ്റലില്‍ നിന്ന് അമ്മുവിന്റെ വസ്തു വകകള്‍ ഇന്ന് അച്ഛന്‍ കൊണ്ടുപോയിരുന്നു. അതിനിടയില്‍ നിന്നാണ് ഈ കണ്ടു വരി കുറിപ്പ് ലഭിച്ചത്. നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനായ പത്തനംതിട്ട ഡിവൈഎസ്പിക്ക് അമ്മു സജീവിന്റെ അച്ഛന്‍ പുതിയ പരാതി നല്‍കി. അമ്മു മരിച്ച ദിവസവും കോളേജില്‍ വെച്ച് മാനസിക പീഡനത്തിന് ഇരയായെന്നാണ് ആക്ഷേപം. കേസില്‍ അധ്യാപകനായ സജിയെ കൂടി പ്രതിചേര്‍ക്കണമെന്നാണ് ആവശ്യം.

Read more

ലോഗ് ബുക്ക് കാണാതായി എന്ന് പറഞ്ഞ് അധ്യാപകനും പ്രതികളായ വിദ്യാര്‍ഥികളും ചേര്‍ന്ന് കുറ്റവിചാരണ നടത്തി എന്ന് പരാതിയില്‍ പറയുന്നു. രണ്ടു മണിക്കൂറില്‍ അധികം അധ്യാപകന്റെ മുന്നില്‍ വച്ച് പ്രതികള്‍ മാനസികമായി പീഡിപ്പിച്ചു. ഇതിന് ശേഷമാണ് അമ്മു ഹോസ്റ്റലിലെത്തി മുകളില്‍ നിന്ന് ചാടി മരിച്ചതെന്നാണ് കുടുംബം പറയുന്നത്. എന്നാല്‍ ആരോപണം അടിസ്ഥാനരഹിതമാണെന്ന് അധ്യാപകന്‍ പറഞ്ഞു.