ക്രിസ്തുമസ് വിരുന്നില്‍ ബിഷപ്പുമാര്‍ പങ്കെടുത്ത സംഭവം; സജി ചെറിയാനെ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍

പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മത മേലധ്യക്ഷന്‍മാരെ വിമര്‍ശിച്ച മന്ത്രി സജി ചെറിയാനെ തള്ളി മന്ത്രി റോഷി അഗസ്റ്റിന്‍. സജി ചെറിയാന്റെ പരാമര്‍ശം സര്‍ക്കാര്‍ നിലപാടല്ലെന്ന് റോഷി അഗസ്റ്റിന്‍ പറഞ്ഞു. ബിഷപ്പുമാര്‍ വിരുന്നില്‍ പങ്കെടുത്തതില്‍ അഭിപ്രായം പറയുന്നില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

ക്രിസ്തുമസ് വിരുന്നില്‍ ക്രൈസ്തവ മത മേലധ്യക്ഷന്‍മാര്‍ പങ്കെടുത്ത സംഭവത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ടെന്ന് മന്ത്രി വിഎന്‍ വാസവനും പറഞ്ഞു. അതേ സമയം സജി ചെറിയാന്‍ നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപത്രവും രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാന്‍ എന്തും വിളിച്ചുപറയാന്‍ മടിയില്ലാത്ത മന്ത്രിമാര്‍ അടക്കമുള്ള ഇടതുനേതാക്കളും മുഖ്യമന്ത്രിയും ഇതിന് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തലചൊറിയുന്നതെന്ന് ദീപിക മുഖപ്രസംഗത്തില്‍ പറയുന്നു.

സഭാമേലധ്യക്ഷന്മാരെ വിമര്‍ശിക്കാന്‍ മന്ത്രിമാര്‍ എന്തും വിളിച്ചു പറയുന്നു. സജി ചെറിയാന്റെ വിടുവായത്തം തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ദീപിക വിമര്‍ശിക്കുന്നു. നവകേരള സദസില്‍ ബിഷപ്പുമാര്‍ പങ്കെടുത്തപ്പോള്‍ സജി ചെറിയാന് രോമാഞ്ചമുണ്ടായതാണ്. ഈ സാഹചര്യത്തിലൊന്നും സജി ചെറിയാന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താത്തത് എന്താണെന്നും മുഖപ്രസംഗം ചോദിച്ചു.

ക്രൈസ്തവര്‍ എന്തുരാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കണമെന്നതിന് ഇവരെപ്പോലെയുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങള്‍ ചെയ്യുന്നത് ശരിയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ തെറ്റും എന്ന വിരോധാഭാസത്തെ രാഷ്ട്രീയ പ്രത്യശാസ്ത്രമായി കൊണ്ടുനടക്കുന്നവരില്‍ നിന്ന് ഇതിനപ്പുറം പ്രതീക്ഷിക്കേണ്ടതില്ല. മന്ത്രിയുടെ ലജ്ജാകരമായ പ്രതികരണം അതുകൂടുതല്‍ വ്യക്തമാക്കുന്നു- മുഖപ്രസംഗത്തില്‍ പറയുന്നു.

സജി ചെറിയാന്‍ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോടു പറയട്ടെ, കൊടിയ പീഡനങ്ങളും അവഹേളനങ്ങും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവര്‍. അതില്‍ കമ്മ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

ഇപ്പോള്‍ ക്രൈസ്തവര്‍ക്കുനേരെ നടത്തുന്ന ആക്ഷേപങ്ങള്‍ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ടുബാങ്ക് ഉറപ്പിക്കാനാണോ എന്ന് സംശയിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കുക എന്നത് ക്രൈസ്തവ സഭാ നേതൃത്വം എക്കാലത്തും പുലര്‍ത്തിപ്പോരുന്ന മര്യാദയാണെന്നും നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി സംഘടിപ്പിച്ച പ്രഭാതയോഗങ്ങളില്‍ വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാര്‍ പങ്കെടുത്തിരുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നില്‍ ക്രൈസ്തവ മേലധ്യക്ഷന്മാര്‍ പങ്കെടുത്തതിനെ മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചിരുന്നു. ബിജെപി വിരുന്നിന് ക്ഷണിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും മുന്തിരി വാറ്റിയ കേക്ക് കഴിച്ചപ്പോള്‍ മണിപ്പുര്‍ വിഷയം മറന്നെന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം. ഇതിനെതിരേയാണ് ദീപിക രംഗത്തെത്തിയിരിക്കുന്നത്.