കളക്ടറേറ്റില്‍ നിറതോക്കുമായി വയോധികന്‍; ഭയന്ന് വിറച്ച് ജീവനക്കാര്‍

കാക്കനാട് കളക്ടറേറ്റില്‍ നിറതോക്കുമായെത്തി ഭീതി പടര്‍ത്തി വയോധികന്‍. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. മൂവാറ്റുപുഴ സ്വദേശിയായ റിട്ടയര്‍ഡ് തഹസില്‍ദാര്‍ ഗോപാലകൃഷ്ണനാണ് തോക്കുമായി കളക്ടറേറ്റില്‍ എത്തിയത്. തോക്കിന്റെ ലൈസന്‍സ് പുതുക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം എത്തിയത്.

ട്രഷറിയില്‍ ചെന്ന് തോക്കിന്റെ ലൈസന്‍സ് പുതുക്കുന്നതിനുള്ള ഫീസടച്ചശേഷം രസീതും പഴയ ലൈസന്‍സുമായി മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള രേഖകള്‍ സഹിതം കളക്ടറേറ്റിലെ തപാല്‍ വിഭാഗത്തില്‍ കൊടുക്കാന്‍ എത്തിയ ഗോപാലകൃഷ്ണന്‍ ബാഗില്‍ നിന്ന് തോക്ക പുറത്തെടുത്ത് ചൂണ്ടിപ്പിടിച്ചതോടെ ജീവനക്കാര്‍ ഭയന്നു

ഉദ്യോഗസ്ഥരില്‍ ചിലര്‍ ഇത് ഫോട്ടോയെടുത്ത് എ.ഡിഎമ്മിന് അയച്ചുകൊടുത്തു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും തോക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 0.22 റിവോള്‍വറില്‍ എട്ട് ബുള്ളറ്റുകളും ലോഡ് ചെയ്തിരുന്നുവെന്ന് പരിശോധനയില്‍ കണ്ടെത്തി.

ജീവനക്കാര്‍ക്ക് പരാതിയില്ലാത്തതിനാല്‍ വയോധികനെതിരെ കേസെടുത്തില്ല. ഇയാള്‍ക്ക് തോക്ക് കൈവശം വയ്ക്കാന്‍ ലൈസന്‍സുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വൈകുന്നേരത്തോടെ ബന്ധുവിനെ വിളിച്ചുവരുത്തി ഗോപാലകൃഷ്ണന്‍ നായരെ വിട്ടയച്ചു. മൂവാറ്റുപുഴ പറമ്പാത്തുവീട്ടില്‍ ഒറ്റയ്ക്കാണ് ഇദ്ദേഹം താമസിക്കുന്നത്.