വാക്‌സിൻ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങള്‍ പുറത്തുവിടും, കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും വിവരങ്ങള്‍ ഇന്ന് പുറത്ത് വിടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് അറിയാന്‍ സമൂഹത്തിനും അവകാശമുണ്ട്. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് കാരണം കാണിക്കല്‍നോട്ടീസ് നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് ഉച്ചയ്ക്കാണ് ജില്ല തിരിച്ചുള്ള പേരുവിവരങ്ങള്‍ പുറത്ത് വിടുക.

കുട്ടികളുടെ ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് മന്ത്രി പറഞ്ഞു. വലിയ തയ്യാറെടുപ്പുകള്‍ നടത്തിയാണ് സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അധ്യാപകര്‍ എല്ലാം വാക്‌സിന്‍ എടുക്കണം എന്ന് വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. വാക്‌സിന്‍ സ്വീകരിക്കാത്ത അധ്യാപകര്‍ സ്‌കൂളില്‍ വരരുതെന്നായിരുന്നു നിര്‍ദ്ദേശം. അതല്ലെങ്കില്‍ എല്ലാ ആഴ്ചയും സ്വന്തം ചെലവില്‍ ടെസ്റ്റ് നടത്തി കോവിഡില്ലാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിന്‍ എടുക്കാന്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ അത് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം.

നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകരുടെ വിവരശേഖരണം നടത്തിയിരുന്നു. ഇതനുസരിച്ച് 2,282 അധ്യാപകരും, 327 അനധ്യാപകും വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ അടുത്ത് പുറത്ത് വന്ന കണക്കുകള്‍ അനുസരിച്ച് ഏകദേശം അയ്യായിരത്തോളം പേരാണ് വാക്‌സിന്‍ എടുക്കാത്തതെന്നാണ് വ്യക്തമാകുന്നത്. ഇതില്‍ കുറേ പേര്‍ കാരണങ്ങളില്ലാതെയാണ് വാക്‌സിന്‍ എടുക്കാത്തതെന്നാണ് അറിയുന്നത്. ഇതോടെയാണ് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചത്.

സ്‌കൂള്‍ സമയം വൈകിട്ട് വരെ ആക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനിച്ചിരുന്നു. വിദ്യാര്‍ത്ഥികളുമായി ഏറ്റവും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തുന്ന അധ്യാപകര്‍ വാക്‌സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് കുറ്റപ്പെടുത്തി. ഇത് സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെയും പ്രതികൂലമായി ബാധിക്കും. വാക്‌സിന്‍ വിരുദ്ധത പരത്തുന്നുവെന്ന പരാതി ഉണ്ടെന്നും വിദ്യാഭ്യാസ വകുപ്പ് ആരോപിച്ചിരുന്നു. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സൗജന്യ കോവിഡ് ചികിത്സ നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

നിലവില്‍ കോവിഡ് വകഭേദമായ ഒമിക്രോണ്‍ കൂടി ഇന്ത്യയില്‍ സ്ഥിരീകരിച്ചതോടെ നടപടികള്‍ കര്‍ശനമാക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ഒമിക്രോണ്‍ പ്രതിരോധത്തെ സംബന്ധിച്ചും ആരോഗ്യവകുപ്പുമായി കൂടിയാലോചനകള്‍ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.