വിഴിഞ്ഞത്ത് പ്രതിസന്ധികള്‍ വഴിമാറി; ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി; കാലാവസ്ഥ കനിഞ്ഞാല്‍ ഉടന്‍ ക്രെയിനിറക്കും

വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി നങ്കൂരമിട്ട ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചു. തുറമുഖത്തിനാവശ്യമായ ക്രെയിനുകളുമായെത്തിയ ചൈനീസ് കപ്പലായ ഷെന്‍ ഹുവ 15ലെ ജീവനക്കാര്‍ക്കാണ് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചത്. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

കപ്പലിനെ ആഘോഷപൂര്‍വ്വമായ വരവേല്‍പ്പ് നല്‍കിയെങ്കിലും നാല് ദിവസമായി ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍ നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്കിറങ്ങാന്‍ അനുമതി ലഭിച്ചിരുന്നില്ല. ആദ്യം രണ്ടുപേര്‍ക്കാണ് എഫ്ആര്‍ആര്‍ഒയുടെ അനുമതി ലഭിച്ചത്. തുടര്‍ന്ന് എല്ലാ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. ചൈനീസ് കമ്പനിയുമായി ബന്ധപ്പെട്ട മുംബൈയിലെ വിദഗ്ധരും ഉടനെത്തും. കാലാവസ്ഥയില്‍ പ്രശ്‌നമില്ലെങ്കില്‍ ഉടന്‍ ക്രെയിനിറക്കുമെന്നും മന്ത്രി പറഞ്ഞു.

ചില സുരക്ഷാ കാരണങ്ങളാലാണ് ക്രെയിന്‍ ഇറക്കാന്‍ അനുമതി വൈകിയതെന്ന് മന്ത്രി അറിയിച്ചു. കപ്പലിലെ ജീവനക്കാരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു. നിലവില്‍ വിഴിഞ്ഞത്ത് കടല്‍ പ്രക്ഷുബ്ധമാണ്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ ക്രെയിന്‍ ഇറക്കാന്‍ സാധിക്കൂ.

കഴിഞ്ഞ 12ന് ആയിരുന്നു കപ്പല്‍ തീരത്തെത്തിയത്. വാട്ടര്‍ സല്യൂട്ടോടെയാണ് കപ്പലിനെ കേരള തീരം സ്വീകരിച്ചത്. കപ്പലില്‍ ആകെ 12 ചൈനീസ് പൗരന്മാരാണുള്ളത്. 21ന് കപ്പലിന് വിഴിഞ്ഞം തീരം വിടണമെന്നിരിക്കെ ജീവനക്കാരുടെ ഇമിഗ്രേഷന്‍ ക്ലിയറന്‍സ് സംബന്ധിച്ച് നേരത്തേ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.