'എ.ഐ കാമറ വിവാദത്തിന് തത്കാലം മറുപടി വേണ്ട'; സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും

സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണ നിഴലില്‍ നില്‍ക്കുന്ന എഐ കാമറ വിവാദം ഇന്നലെയും സി.പി.എം ചര്‍ച്ച ചെയ്തിരുന്നില്ല. പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറഞ്ഞ് വിമര്‍ശകരുടെ അജണ്ടയുടെ പിന്നാലെ പോകേണ്ടെന്ന നേതൃതലത്തിലെ ധാരണയാണ് ഇതിന് കാരണമെന്നാണ് സൂചന.

സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണങ്ങള്‍ക്കുശേഷം മുഖ്യമന്ത്രിയോ മന്ത്രിമാരോ വിവാദത്തില്‍ പ്രതികരിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള സംഘടന വിഷയങ്ങളാണ് സി.പി.എം സംസ്ഥാന സമിതി ചര്‍ച്ച ചെയ്തത്.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ച രീതിയിലും വീഴ്ചയുണ്ട് എന്ന റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഏതെങ്കിലും നേതാക്കളുടെ പേര് എടുത്തുപറഞ്ഞ് റിപ്പോര്‍ട്ടില്‍ വിമര്‍ശനങ്ങള്‍ ഇല്ലെന്നാണ് സൂചന.

കാക്കര ഉപതിരഞ്ഞെടുപ്പ് തോല്‍വി അടക്കമുള്ള സംഘടനാ വിഷയങ്ങളിലെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും സംസ്ഥാന സമിതി ചര്‍ച്ച ചെയ്‌തേക്കും.ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും ചര്‍ച്ചയാകും. അതിനിടെ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട ഏറ്റവും നിര്‍ണായക രേഖ ഇന്നു പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വെല്ലുവിളിച്ചിട്ടുമുണ്ട്.