സി.പി.എം ഏറ്റവും ആഘോഷിക്കുന്ന, ആക്ഷേപിക്കുന്ന അഞ്ച് പേരുടെ പരാജയങ്ങളുണ്ട്: രാഹുൽ മാങ്കൂട്ടത്തില്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സൈബര്‍ അധിക്ഷേപം നേരിടുന്ന അഞ്ച് യു.ഡി.എഫ് നേതാക്കള്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. തൃത്താലയിലെ വി.ടി ബല്‍റാം, അഴീക്കോട്ടെ കെ.എം ഷാജി, അരുവിക്കരയിലെ കെ.എസ് ശബരീനാഥന്‍, വടക്കാഞ്ചേരിയിലെ അനില്‍ അക്കര, താനൂരിലെ പി.കെ ഫിറോസ് എന്നിവരുടെ പരാജയമാണ് സി.പി.ഐ (എം) ഏറ്റവും അധികം ആഘോഷിക്കുന്നതും ആക്ഷേപിക്കുന്നതുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലം സിപിഎമ്മിന്റെ രാഷ്ട്രീയത്തോട് ഏറ്റവും രൂക്ഷമായി സംവദിച്ചവരും പിണറായിയുടെയും പാർട്ടിയുടെയും കരടായി മാറിയവരാണ് ഇവരെന്നും അതിനാലാണ് വളഞ്ഞിട്ട് അക്രമിക്കുന്നതെന്നും രാഹുല്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

CPIM ഏറ്റവും അധികം ആഘോഷിക്കുന്ന, ആക്ഷേപിക്കുന്ന അഞ്ച് പേരുടെ പരാജയങ്ങളുണ്ട്. തൃത്താലയിലെ VT ബൽറാം, അഴീക്കോട്ടെ KM ഷാജി, അരുവിക്കരയിലെ KS ശബരിനാഥൻ, വടക്കാഞ്ചേരിയിലെ അനിൽ അക്കര, താനൂരിലെ പി. കെ ഫിറോസ്.

എന്തുകൊണ്ടാണ് ഇവരെ വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് അറിയുമോ?
കഴിഞ്ഞ 5 വർഷക്കാലം CPIM ൻ്റെ രാഷ്ട്രീയത്തോട് ഏറ്റവും രൂക്ഷമായി സംവദിച്ചവരാണ്, പിണറായിയുടെയും പാർട്ടിയുടെയും കരടായി മാറിയവരാണ്, CPI M ലെ പല ബിംബങ്ങളെയും ചോദ്യം ചെയ്തവരാണ്.

VT ബൽറാമും, KS ശബരിനാഥനും, KM ഷാജിയും, നിയമസഭയിലും പുറത്തും ശക്തമായി CPIM ആശയങ്ങളുടെ വ്യാജ നിർമ്മിതിയെ തകർത്തു, അനിൽ അക്കര ലൈഫ് മിഷൻ അഴിമതി പുറത്ത് കൊണ്ട് വന്നു, പി.കെ ഫിറോസ് ജലീലിൻ്റെ കൊള്ളരുതായ്മകൾ പിടികൂടി അങ്ങനെ കുറ്റങ്ങ ഏറെയുണ്ട്. ഈ പട്ടികയിലെ മറ്റ് പലരും ഉണ്ടെങ്കിലും അവർ ജയിച്ചു വന്നു.

CPIM നെ രാഷ്ട്രീയമായി ചോദ്യം ചെയ്താൽ, അവരുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടിയാൽ അവർക്ക് ഭ്രാന്ത് പിടിക്കും. പിന്നെ കൂട്ടമായി വന്ന് അക്രമിക്കും, അത് അണികൾ മാത്രമല്ല പൊതുമണ്ഡലത്തിൽ “നിഷ്പക്ഷതയുടെ പുതപ്പിട്ട് ” മൂടി പുതച്ചുറങ്ങുന്ന സ്ലീപ്പർ സെല്ലുകളും ഉണർന്ന് അക്രമത്തിന് നേതൃത്വം കൊടുക്കും. അത് എല്ലാ ഫാഷിസ്റ്റ് സംഘടനകളുടെയും പൊതു സ്വഭാവമാണ്.

അപരൻ്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുമെന്നൊക്കെ മേമ്പൊടിക്ക് പറയുമെങ്കിലും, CPIM രാഷ്ട്രീയ സംവാദങ്ങളും, ചോദ്യങ്ങളും അംഗീകരിക്കില്ല. അത്തരം അപര ശബ്ദങ്ങളെ കായികമായും, “തെറിയുകമായും” നേരിടുകയെന്ന പ്രാകൃത ശൈലിയാണ് അവരുടേത്…
ഈ പോസിറ്റിൽ പോലും വന്ന് ഇത് വായിച്ചു നോക്കാതെ, രാഷ്ട്രീയമായി സംവദിക്കാതെ സ്വന്തം മനസിലെ മാലിന്യങ്ങൾ വിസർജിച്ചു പോകുന്ന വിവേകശൂന്യമായ ഒരു അണി സമ്പത്തുള്ളതാണ് അവരുടെ “കരുത്ത് “..
ഇവർ നിലപാടുകൾ പറഞ്ഞവരാണ്, നിലപാട് പറഞ്ഞിട്ട് തോറ്റാൽ തോല്ക്കട്ടെയെന്ന് വെക്കും…
വളഞ്ഞിട്ട് അക്രമിച്ചാൽ പ്രസ്ഥാനം അവരെ ചേർത്ത് പിടിച്ച് സംരക്ഷിക്കും….

വിജയത്തേക്കാൾ മധുരമുണ്ട് പ്രിയപ്പെട്ടവരെ നിലപാട് പറഞ്ഞിട്ടുള്ള നിങ്ങളുടെ പരാജയത്തിന്.
എത്ര തോറ്റാലും, രാഷ്ട്രീയം പറഞ്ഞു കൊണ്ടിരിക്കും വിജയിക്കും വരെ …..