സി.പി.എം സംസ്ഥാന സമ്മേളന വേദി മാറ്റി, പൊതുസമ്മേളനത്തില്‍ 1,500 പേര്‍

സി.പി.എം സംസ്ഥാന സമ്മേളന വേദിയില്‍ മാറ്റം. സമ്മേളനം മറൈന്‍ ഡ്രൈവിലാണ് സംഘടിപ്പിക്കുന്ന. നേരത്തെ ബോള്‍ഗാട്ടി പാലസില്‍ നടത്താനായിരുന്നു തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാനാണ് വേദി മാറ്റിയത്. പൊതു സമ്മേളനത്തില്‍ 1,500 പേരും, പ്രതിനിധി സമ്മേളനത്തില്‍ 400 പേരും പങ്കെടുക്കും.

സാഹചര്യം അനുകൂലമായാല്‍ കൂടുതല്‍ പേരെ അനുവദിക്കുന്നത് ആലോചിക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ബി രാഘവന്‍ നഗറില്‍ ആയിരിക്കും സമ്മേളനമെന്ന് എറണാകുളം ജില്ല സെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു.

മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെയാണ് സംസ്ഥാന സമ്മേളനം. കോവിഡ് സാഹചര്യം പരിഗണിച്ച് സംസ്ഥാന സമ്മേളനത്തിന് പ്രകടനം ഉണ്ടാകില്ല. റാലി ഒഴിവാക്കി. പ്രതിനിധികള്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുകയും വേണം.

ആലപ്പുഴ ജില്ലാ സമ്മേളനം ഈ മാസം 15, 16 തീയതികളില്‍ തന്നെ നടക്കും. കണിച്ചുകുളങ്ങരയില്‍ വച്ചാണ് സമ്മേളനം നടത്തുക. നേരത്തെ കോവിഡ് വ്യാപനം രൂക്ഷമായതോടെയാണ് സി.പി.എം ആലപ്പുഴ ജില്ല സമ്മേളനം മാറ്റി വച്ചത്. പൊതു സമ്മേളനം, പ്രകടനങ്ങള്‍ എന്നിവ ഒഴിവാക്കി പ്രതിനിധി സമ്മേളനം മാത്രം നടത്താനാണ് തീരുമാനം. പാര്‍ട്ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറ് മുതല്‍ പത്ത് വരെ കണ്ണൂരില്‍ നടക്കും.

കോവിഡ് വ്യാപനത്തിനിടയില്‍ സമ്മേളനങ്ങള്‍ നടത്തിയത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. നിലവില്‍ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം മാറ്റി വയ്ക്കേണ്ടെന്ന് തീരുമാനിച്ചത്.