വയര്‍ലസ് ചോര്‍ത്തിയ കേസ് , ഷാജന്‍ സ്‌കറിയയുടെ  അറസ്റ്റ് കോടതി തടഞ്ഞു

മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയയുടെ അറസ്റ്റ് എറണാകുളം അഡീ. സെഷന്‍സ് കോടതി തടഞ്ഞു. പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ ഷാജനെ അറസ്റ്റ് ചെയ്യാന്‍ ഇന്ന് ആലുവ പൊലീസ് തിരുവനന്തപുരത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഷാജന്‍ സ്‌കറിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്.

കേസില്‍ പ്രോസിക്യുഷനെതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്്. എഫ് ഐ ആറിന്റെ കോപ്പിപോലും പ്രതിയുടെ അഭിഭാഷകന് നല്‍കാന്‍പോലീസ് വിസമ്മതിച്ചതാണ് കോടതിയെ ചൊടിപ്പിച്ചത്. രാവിലെ തന്നെ കേസിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കോടതി ആലുവ പൊലീസിനോടാവശ്യപ്പെട്ടിരുന്നു.

ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലേക്ക് ഷാജന്‍ സ്‌കറിയയെ ചോദ്യം ചെയ്യാന്‍ കോടതി നിര്‍ദേശപ്രകാരം വിളിപ്പിച്ചിരുന്നു. ആ സമയത്ത് തന്നെ ആലുവ പോലീസും തിരുവനന്തപുരത്തെത്തിയിരുന്നു. എന്നാല്‍ കോടതി അറസ്റ്റ് തടഞ്ഞതോടെ ആലുവ പൊലീസിന് തിരുവനന്തപുരത്ത് നിന്നും മടങ്ങേണ്ട സ്ഥിതിയാണ്.