സഭയെ തെറ്റിദ്ധരിപ്പിച്ചു; മാത്യു കുഴല്‍നാടന്റെ അവകാശലംഘന നോട്ടീസ്, മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍

നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പിണറായി വിജയന് എതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ നല്‍കിയ അവകാശലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍ എം ബി രാജേഷ്. മെന്റര്‍ വിവാദത്തില്‍ മുഖ്യമന്തരി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു നോട്ടീസ്.

സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ നടന്ന അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെയില്‍ വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് മാത്യു കുഴല്‍നാടന്‍ നോട്ടീസ് നല്‍കിയത്. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വ്വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാര്‍ അവരുടെ മെന്ററാണെന്ന് നല്‍കിയിരുന്നുവെന്ന് മാത്യു കുഴല്‍നാടന്‍ സഭയില്‍ പറഞ്ഞിരുന്നു. അദ്ദേഹം പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി എന്റെ മകളുടെ മെന്റ്‌റര്‍ ആയിട്ടുണ്ടെന്ന് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത് എന്തും പറയാമെന്നതാണോ എന്നുമായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്.

വെബ് സൈറ്റിന്റെ ആര്‍ക്കൈവ്‌സ് രേഖകള്‍ പ്രകാരം 2020 മെയ് 20 വരെ എക്സാലോജിക് സൊലൂഷ്യന്‍സ് എന്ന കമ്പനിയുടെ വെബ്സൈറ്റില്‍ ജെയ്ക് ബാലകുമാര്‍ കമ്പനിയുടെ ഫൗന്‍ഡേഴ്സിന്റെ മെന്റ്‌റര്‍ ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നതിന്റെ തെളിവുകളും മാത്യു കുഴല്‍നാടന്‍ അവാകാശലംഘന നോട്ടീസിനൊപ്പം സ്പീക്കര്‍ക്ക് സമര്‍പ്പിച്ചിരുന്നു.