കടുവയെ കണ്ടെത്താന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണ്; സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പ്രശ്‌നത്തെ കാണുന്നതെന്ന് ചീഫ് സെക്രട്ടറി

വയനാട്ടിലെ നരഭോജി കടുവയെ കണ്ടെത്താന്‍ ജനങ്ങളുടെ സഹകരണം ആവശ്യമെന്ന് ചീഫ് സെക്രട്ടറി ഡോ ശാരദ മുരളീധരന്‍. പ്രദേശത്ത് കര്‍ഫ്യൂ കൂടുതല്‍ ശക്തമാക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. കടുവയെ പിടിക്കുക എന്നതാണ് ഏറ്റവും പ്രധാനം ഇതിന് ജനങ്ങളുടെ സഹകരണം വേണമെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

കടുവയെ പിടിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ടീം തയ്യാറാക്കി. പൊലീസ് സംഘവും ടീമിലുണ്ട്. സര്‍ക്കാര്‍ ഗൗരവത്തോടെയാണ് പ്രശ്‌നത്തെ കാണുന്നത്. പ്രദേശത്തെ മറ്റ് പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കും. അടിയന്തരമായി ദൗത്യത്തിനായി 50 ലക്ഷം അനുവദിച്ചിട്ടുണ്ടെന്നും ശാരദ മുരളീധരന്‍ അറിയിച്ചു.

പത്ത് സംഘങ്ങളെയാണ് ദൗത്യത്തിനായി നിയോഗിച്ചിട്ടുള്ളത്. എട്ട് പേര്‍ ഉള്‍പ്പെടുന്നതാണ് ഓരോ സംഘങ്ങളും. പൊലീസിലെ ഷാര്‍പ്പ് ഷൂട്ടേഴ്സും സംഘത്തില്‍ ഉള്‍പ്പെടും.

അതേസമയം കനത്ത പ്രതിഷേധങ്ങള്‍ക്കിടെ വയനാട്ടില്‍ നരഭോജി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിച്ച് വനംമന്ത്രി എകെ ശശീന്ദ്രന്‍. മന്ത്രി രാധയുടെ വീട്ടിലേക്ക് എത്തുന്ന റോഡില്‍ പ്രദേശവാസികള്‍ കുത്തിയിരുന്നും റോഡില്‍ കിടന്നും പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ വാഹന വ്യൂഹം വഴിയിലായി.

Read more

പഞ്ചാര കൊല്ലിക്ക് മുന്‍പുള്ള പിലാക്കാവിലാണ് പ്രതിഷേധം നടന്നത്. ഇതേ തുടര്‍ന്ന് മന്ത്രിക്ക് വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെയായി. മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധവും നടന്നു. തുടര്‍ന്ന് രാധയുടെ വീട്ടിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മടങ്ങി.