മുഖ്യമന്ത്രി പിണറായി വിജയന് ഇടക്കിടക്ക് നോട്ടീസ് കിട്ടാറുണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇലക്ഷൻ അടുക്കുമ്പോൾ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാനാണതെന്നും പിന്നീട് അത് കെട്ടടങ്ങുമെന്നും കെ മുരളീധരൻ പരിഹസിച്ചു. കിഫ്‌ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രിക്ക് ഇഡി നോട്ടീസ് അയച്ചതിൽ പ്രതികരിക്കുകയായിരുന്നു കെ മുരളീധരൻ. ‘മുഖ്യമന്ത്രിക്ക് ഇടയ്ക്കിടെ നോട്ടീസ് കിട്ടാറുണ്ട്. ഇലക്ഷൻ അടുക്കുമ്പോൾ ബിജെപി അനുകൂല നിലപാട് എടുപ്പിക്കാനാണ്. ആര് പൊക്കിയാലും ബിജെപി പൊങ്ങില്ല. ഇടയ്ക്കിട പേടിപ്പിക്കും, പിന്നീട് കെട്ടടങ്ങും’- കെ മുരളീധരൻ പറഞ്ഞു.
കിഫ്ബി മസാലബോണ്ട് ഇടപാടിൽ കാരണം കാണിക്കൽ നോട്ടീസാണ് മുഖ്യമന്ത്രിക്കും മുൻ മന്ത്രി ഡോ. തോമസ് ഐസക്കിനും ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി അയച്ചിരിക്കുന്നത്. നേരിട്ടോ പ്രതിനിധി വഴിയോ മറുപടി നൽകണമെന്ന് നോട്ടീസിൽ പറയുന്നു. മറുപടി തൃപ്തികരമെങ്കിൽ നടപടി ക്രമങ്ങളിൽ നിന്ന് ഒഴിവാക്കും. ഫെമ ചട്ട ലംഘന ചൂണ്ടിക്കാട്ടിയാണ് ഇഡി നടപടി.
കിഫ്‌ബി ചെയർമാൻ എന്ന നിലയിലാണ് മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകിയത്. അഡ്ജഡിക്കേറ്റീവ് അതോറിറ്റിയാണ് നോട്ടീസ് നൽകിയത്. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (KIIFB) ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങൾ (ഫെമ) ലംഘിച്ചു എന്നായിരുന്നു ഇഡിയുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.







