പി എം ശ്രീ വിഷയത്തിൽ നിലപാട് മയപ്പെടുത്തി സിപിഎം രംഗത്തെത്തിയതിന് പിന്നാലെ പ്രതികരിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. വിഷയത്തിൽ സിപിഐയെ മയക്ക് വെടിവെച്ച് മയക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. ധാരണാപത്രം റദ്ദാക്കാൻ ഇനി കേന്ദ്രത്തിനെ അധികാരമുള്ളൂ എന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
രാഷ്ട്രീയ ഒത്തുതീർപ്പിനുള്ള അടവ് നയമാണ് നിലവിലത്തെ പ്രശ്നപരിഹാരമെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ മന്ത്രിക്ക് സ്തുതി പാടിയത് ഗവർണർ തന്നെയാണ്. ആർഎസ്എസ് കമ്മ്യൂണിസ്റ്റ് ബന്ധം പകൽപോലെ വ്യക്തമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. പി എം ശ്രീയുമായി ബന്ധപ്പെട്ട് എംഎ ബേബിയുടെ മധ്യസ്ഥതയിലാണ് ഒത്തുതീര്‍പ്പിന് വഴങ്ങുന്നത്.
പിഎം ശ്രീ ധാരണാപത്രം മരവിപ്പിക്കണമെന്നായിരുന്നു സിപിഐ മുന്നോട്ട് വച്ച പ്രധാന ഉപാധി. ആ ഉപാധിക്കാണ് വഴങ്ങുന്നതായാണ് വിവരം. ഇതുമായി ബന്ധപ്പെട്ട കത്തിന്റെ കരട് സിപിഐഎം തയാറാക്കി സിപിഐ നേതൃത്വത്തിന് കൈമാറുകയായിരുന്നു. ഡി രാജക്ക് എംഎ ബേബി നൽകിയ കത്തിൽ മൂന്ന് നിർദേശങ്ങളുണ്ട്. 1.പി എം ശ്രീ പരിഗണിക്കാൻ ഉപസമിതി രൂപീകരിക്കാം 2. ഉപസമിതി തീരുമാനം വരെ പിഎം ശ്രീ മരവിപ്പിക്കാം 3. കരാർ നടപ്പാക്കില്ലെന്ന് കേന്ദ്രത്തെ അറിയിക്കാം എന്നിവയാണ് അവ.
അതിനിടെ പിഎം ശ്രീയിൽ മയപ്പെട്ട് സിപിഐ. ഇന്ന് വൈകുന്നേരം നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കും. ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ പിഎം ശ്രീയിൽ കീഴടങ്ങാൻ സിപിഎമ്മും സംസ്ഥാന സർക്കാരും തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി. പദ്ധതിയുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഇളവ് ആവശ്യപ്പെടുമെന്ന് സിപിഎം അറിയിച്ചിരുന്നു.







