വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയെന്ന കേസ്; രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

കൊല്ലം ആയൂരില്‍ നീറ്റ് പരീക്ഷയക്ക് എത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ കേസില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍. പരീക്ഷാ നടത്തിപ്പ് ചുമതല ഉണ്ടായിരുന്ന ആയൂര്‍ മാര്‍ത്തോമ കോളജിലെ പ്രൊഫസര്‍ പ്രിജി കുര്യന്‍ ഐസക്, എന്‍ടിഎ നിരീക്ഷകന്‍ ഡോ. ഷംനാദ് എന്നിവരാണ് അറസ്റ്റിലായത്.

ഇവരാണ് അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്താന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേരത്തെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിരുന്നു.

ഏജന്‍സി ദിവസ വേതനത്തിന് നിയോഗിച്ച മൂന്ന് ജീവനക്കാരെയും കോളജിലെ രണ്ട് ക്ലീനിങ് ജീവനക്കാരെയുമാണ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചുമത്തിയത് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും പരാതിക്കാരുടെ മൊഴിയുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

അതേസമയം നാഷണല്‍ ടെസ്റ്റിംഗം ഏജന്‍സി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ ഉടന്‍ കോളജ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയാറാക്കും. റിമാന്‍ഡിലായ കോളേജിലെ ക്ലീനിംഗ് തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കാനാണ് കോളജ് മാനേജ്‌മെന്റിന്റെ തീരുമാനം. കോളജിന് നേരെയുണ്ടായ ആക്രമണങ്ങളില്‍ വലിയ നാശ നഷ്ടമുണ്ടായെന്നും ഇതില്‍ പ്രതികളില്‍ നിന്ന് നഷ്ടപരിഹാരം തേടി നിയമനടപടി ആരംഭിച്ചെന്നും കോളജ് സെക്രട്ടറി അറിയിച്ചു.