കൊട്ടിക്കലാശം ഇല്ലാതെ പ്രചാരണ പ്രവർത്തനങ്ങൾ ഇന്ന് അവസാനിക്കും

നിയമസഭാ തിരഞ്ഞെടുപ്പിനും മലപ്പുറം ലോക്‌സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനുമുള്ള പ്രചാരണ പ്രവർത്തനങ്ങൾ ഇന്ന് വൈകീട്ടോടെ അവസാനിക്കും. എന്നാൽ വോട്ടെടുപ്പ് കഴിയുന്നതുവരെ നിശ്ശബ്ദപ്രചാരണം തുടരും. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സീറ്റുകളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ്.

കോവിഡ് പശ്ചാത്തലത്തിൽ കൊട്ടിക്കലാശം പൂർണമായും തിരഞ്ഞെടുപ്പു കമ്മീഷൻ നിരോധിച്ചിട്ടുണ്ട്. ബൈക്ക് റാലിയും അനുവദിക്കില്ല. എന്നാൽ, റോഡ്‌ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും നിശ്ചിതസമയംവരെ തടസ്സമുണ്ടാകില്ല.

പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ നക്സൽബാധിത പ്രദേശങ്ങളിൽ വൈകീട്ട് ആറുവരെയും മറ്റിടങ്ങളിൽ ഏഴുവരെയുമാണ് പരസ്യപ്രചാരണം. പോളിംഗ് സാമഗ്രികളുടെ വിതരണം തിങ്കളാഴ്ച നടക്കും.